കൊല്ലം ഏരൂരിൽ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച നൂറിലധികം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. അമിത അളവിൽ മെർക്കുറി കലര്‍ത്തിയ മരുന്നു കഴിച്ച നാലു വയസുകാരനടക്കം ചികില്‍സ തേടി. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യന്‍ മുങ്ങി.
പത്തടി മേഖല കേന്ദ്രീകരിച്ച് ചികില്‍സ നടത്തിയിരുന്ന അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യനില്‍ നിന്നു ത്വക്ക് രോഗത്തിനുള്ള മരുന്നു കഴിച്ചതാണ് നാലു വയസുകാരന്‍. പത്ത് ദിവസത്തോളം മരുന്നു കഴിച്ചു. പിന്നാലെ കടുത്തപനിയും തളർച്ചയും ശരീരമാസകലം നീരും ബാധിച്ച കുട്ടിയെ അബോധാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മരുന്നുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
അനുവദിനീയമായതിന്റെ ഇരുപതിരട്ടിയിലധികം മെർക്കുറി ചേര്‍ത്ത മരുന്നു കഴിഞ്ഞ നൂറിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. നാട്ടുകാരുടെ പരാതിയില്‍ ഏരൂര്‍ പൊലീസ് കേസെടുത്തു. വ്യാജ വൈദ്യന്‍ വാടകയ്ക്ക് താമസിച്ചെന്ന് കരുതുന്ന സ്ഥലങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ഇയാള്‍ നാട്ടുകാരോട് പറഞ്ഞ പേരും മേല്‍വിലാസവുമൊക്കെ വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ വൈദ്യന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.