Tuesday 20 June 2023 10:33 AM IST : By സ്വന്തം ലേഖകൻ

25 വർഷം മുൻപ് വിറ്റുപോയ അംബാസഡർ കാർ 84ാം വയസ്സിൽ അച്ഛനു സമ്മാനിച്ച് മക്കൾ; ഫാദേഴ്സ് ഡേയിൽ അപൂർവ സമ്മാനം

thrissur-ambassador-car

ഇൻഡിഗോ ബ്ലൂ നിറമുള്ള വിന്റേജ് കാർ രാത്രി 12 മണിക്കു മുൻപ് വീടിന്റെ മുറ്റത്തു വന്നു നിന്നപ്പോൾ അച്യുതൻ നായർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. 1959 മോഡൽ അംബാസഡർ കാറിന്റെ തൃശൂർ റജിസ്ട്രേഷൻ നമ്പർ കണ്ടതും ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ഓർമകളിലേക്ക് മനസ്സ് ഡ്രൈവ് ചെയ്തു. 

23 വർഷത്തോളം അച്യുതൻ നായർ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതും 25 വർഷം മുൻപ് വിറ്റുപോയതുമായ കാർ ആണ് 84–ാം വയസ്സിൽ അപ്രതീക്ഷിതമായി കൺമുന്നിൽ എത്തിയത്. കാറിൽനിന്ന് ഇറങ്ങിയ മക്കൾ അജിത്തിനെയും സുജിത്തിനെയും കണ്ടതോടെ കാര്യം മനസ്സിലായി. എപ്പോഴും സർപ്രൈസുകളുമായി അച്ഛനു മുന്നിൽ എത്തുന്നവർ ഇത്തവണ ഫാദേഴ്സ് ഡേയിൽ അച്ഛനു നൽകുന്ന അപൂർവ സമ്മാനമായിരുന്നു അത്.

മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകൻ ഡോ.വി.ആർ.മേനോന്റെ സഹായി ആയിരുന്നു അച്യുതൻ നായർ. ചേർപ്പിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റൽ ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1968ലാണ് ഡോക്ടർ ഈ കാർ വാങ്ങുന്നത്. മദ്രാസിൽനിന്ന് തൃശൂരിൽ എത്തിച്ച കാർ അങ്ങനെയാണ് അച്യുതൻ നായരുടെ കൂട്ടായത്. അന്ന് കറുത്ത നിറമായിരുന്നു കാറിന്. 

അച്യുതൻ നായരുടെ വീട്ടിൽ തന്നെയാണ് കാർ സൂക്ഷിച്ചിരുന്നത്. മക്കളുടെ കുട്ടിക്കാലത്തും ജീവിതത്തിന്റെ നല്ലൊരു പങ്കിലും സഹചാരിയായിരുന്നു അംബാസഡർ. വാങ്ങി 23 വർഷങ്ങൾക്കു ശേഷം ആ കാർ ഡോക്ടർ വിറ്റു. പിന്നെയും 2 വർഷത്തിനു ശേഷം അച്യുതൻ നായർ ജോലി നിർത്തി. അപ്പോഴേക്കും മക്കൾ ബിസിനസിലേക്ക് കടന്നിരുന്നു.

അച്യുതൻ നായരുടെ മനസ്സിൽ കാർ ഓർമയായി മാറിയെങ്കിലും മകൻ സുജിത്ത് ആ കാറിന്റെ പിന്നാലെ ഉണ്ടായിരുന്നു. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാർ വാങ്ങിയത്. അവിടെച്ചെന്ന് കാർ ഇടയ്ക്കു കാണും. പല തവണ വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വർഷങ്ങൾക്കുശേഷം മാവേലിക്കര സ്വദേശി കാർ വാങ്ങിയെന്നറിഞ്ഞ് അവിടെയെത്തി. അച്ഛനു സമ്മാനിക്കാനാണെന്നു പറഞ്ഞതും കാറുടമയ്ക്ക് പൂർണസമ്മതം. അധികം വിലപേശലിനു നിൽക്കാതെ അദ്ദേഹം കാർ കൈമാറി. 

ഭാരത് ഏജൻസീസ്, ഭാരത് പെയിന്റ്സ് എന്നീ സ്ഥാപനങ്ങൾ നടത്തുകയാണ് അജിത്തും സുജിത്തും.സിനിമാ താരം ‍ജയനും മുൻമന്ത്രി കെ.ആർ.ഗൗരിയമ്മയുമൊക്കെ ഈ കാറിൽ സഞ്ചരിച്ചതടക്കം പ്രിയപ്പെട്ട ഏറെ കഥകളുണ്ട് ഓർക്കാൻ. ഭാര്യ ചന്ദ്രികയും കഥകൾ പറയാൻ ഒപ്പമുണ്ട്. അന്നത്തെ കറുത്ത നിറത്തിലേക്ക് അംബാസഡറിനെ മാറ്റാനൊരുങ്ങുകയാണ് മക്കൾ. ഓർമകൾക്ക് ഒന്നു കൂടി തിളക്കം വരട്ടെ.

Tags:
  • Spotlight
  • Relationship