വർഷങ്ങളോളം 14 വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളികുന്നം സ്വദേശിയായ നാൽപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് 9 വയസ്സുള്ളപ്പോൾ മാതാവിന്റെ പ്രസവസമയത്താണ് ഇയാൾ കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്.
വള്ളികുന്നത്ത് ഭാര്യയും രണ്ടു മക്കളുമുള്ള ഇയാൾ 6 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുന്നത്.
പെൺകുട്ടിയെ മാതാവും രണ്ടാനച്ഛനും ചേർന്ന് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥാപനത്തിൽ പാർപ്പിച്ചു പഠിപ്പിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എതിർത്തപ്പോൾ മാതാവിനെയും പെൺകുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഒന്നര വർഷം മുൻപ് പെൺകുട്ടി ഗർഭിണിയായെങ്കിലും ഗുളിക നൽകി ഗർഭഛിദ്രം നടത്തി.
പീഡനം തുടർന്നപ്പോൾ പെൺകുട്ടി വീട്ടിലേക്കു പോകാൻ വിസമ്മതിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ഥാപന അധികൃതർ നടത്തിയ അന്വേഷണത്തിൽ പീഡനത്തെപ്പറ്റി സൂചന ലഭിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്ത ശേഷം ഓച്ചിറ പൊലീസിനു കൈമാറുകയായിരുന്നു.
സമാനതകളില്ലാത്ത പീഡനമനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സിവിൽ പൊലീസ് ഓഫിസർ ബോധരഹിതയായി വീണു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനു പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.