Thursday 13 December 2018 02:49 PM IST : By സ്വന്തം ലേഖകൻ

ശൗചാലയം നിർമ്മിക്കാത്ത അച്ഛനെതിരെ പരാതി നൽകി; സാറ ഇനി സ്വച്ഛ്ഭാരത് അംബാസിഡർ

haneefa

അച്ഛനെതിരെ പൊലീസിൽ പരാതി നൽകിയത് ആറാം ക്ലാസുകാരിയോ? വാർത്ത കേട്ടപാതി ഏവരും ഒന്നമ്പരന്നു. എന്നാൽ പരാതിക്കു പിന്നിലുള്ള കാരണമാണ് ഏവരേയും ഒന്നിരുത്തി ചിന്തിപ്പിച്ചത്. വീട്ടില്‍ ശൗചാലയം ഉണ്ടാക്കാത്തതില്‍ പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കിയ രണ്ടാം ക്ലാസുകാരി ഹനീഫ സാറായാണ് ഒരു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയ്ക്കും പ്രശംസയ്ക്കു പാത്രമായിരിക്കുന്നത്. അവിടേയും തീർന്നില്ല കഥ, ഹനീഫയുടെ ഉദ്ദേശ്യശുദ്ധിക്ക്  അർഹിക്കുന്ന ആദരവുമെത്തി. സ്വഛ് ഭാരത് അഭിയാന്റെ അംബാസിഡർ കൂടിയാണ് സാറ. ചെന്നൈ അംബൂര്‍ നഗരസഭയാണ് ഹനീഫ സാറയെ ഇത്തരത്തില്‍ നിയമിച്ചത്.

കഴിഞ്ഞ ദിവസം പിതാവ് ഇഹ്സാനുള്ളയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എല്‍.കെ.ജി.യില്‍ ഒന്നാംറാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു പരാതി.

എല്‍.കെ.ജി. മുതല്‍ ഇതുവരെയും ഒന്നാംറാങ്ക് നേടിയിരുന്നെങ്കിലും പിതാവ് വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം മാതാവിനൊപ്പം ആമ്പൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് ഹനീഫ സാറ പരാതി നല്‍കിയത്. വാക്കുപാലിക്കാത്ത പിതാവിനെ അറസ്റ്റ് ചെയ്ത് ശൗചാലയം പണിയുമെന്ന ഉറപ്പ് വാങ്ങണമെന്നായിരുന്നു ആവശ്യം.

പരാതി സ്വീകരിച്ച എസ്.ഐ. വളര്‍മതി ഇഹ്സാനുള്ളയെയും നഗരസഭ ആരോഗ്യവിഭാഗം അധികൃതരെയും വിളിച്ചുവരുത്തി. കൂലിത്തൊഴിലാളിയായ തന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഇഹ്സാനുള്ള വിശദീകരിച്ചു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് അപേക്ഷ നല്‍കാന്‍ എസ്.ഐ. ഹനീഫയോട് നിര്‍ദേശിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ കളക്ടര്‍ എസ്.എ. രാമന്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ഹനീഫയുടെ വീട്ടില്‍ ശൗചാലയം നിര്‍മിച്ചുനല്‍കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ആമ്പൂര്‍ നഗരസഭാ പരിധിയിലെ സ്വച്ഛ്ഭാരത് പദ്ധതി ബ്രാന്‍ഡ് അംബാസഡറായി ഹനീഫയെ നിയമിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വഛ് ഭാരത് അഭിയാന്‍ പ്രകാരം മൊത്തം തമിഴ്‌നാട്ടില്‍ 32 ജില്ലകളിലായി 52 ലക്ഷം ശൗചാലയങ്ങളാണ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.