Monday 12 November 2018 02:30 PM IST : By സ്വന്തം ലേഖകൻ

വെയിലേറ്റ് തളർന്ന് ആ പെൺകുട്ടി; കൈകളിൽ കോരിയെടുത്ത് ഹർമൻ‌ പ്രീത്; കരുതലിന് കൈയ്യടി –വിഡിയോ

harman

കോഹ്‍ലി, ധോണി, രോഹിത് തുടങ്ങി ഇന്ത്യയിലെ പുരുഷ ക്രിക്കറ്റ് കേസരികളിൽ മാത്രം ഉടക്കി നിന്ന കണ്ണുകൾ ഇപ്പോൾ ഒരു പെൺകൊടിക്ക് പിന്നാലെയാണ്. അസാമാന്യമായ കായികമികവും അമ്പരപ്പിക്കുന്ന പ്രകടനവും കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ ഹർമൻ പ്രീത് കൗറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ട്വന്റി 20 ലോകകപ്പിൽ വനിതാ ടീമിനെ നയിക്കുന്ന ഹർമൻപ്രീത് കൗറിനെ ഇന്ത്യയെ ഹിറ്റ്‍വുമണായി ക്രിക്കറ്റ് ആരാധകരും മാധ്യമങ്ങളും അവരോധിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ കളത്തിനു പുറത്തെ മനുഷ്യത്വത്തിന്റെ പേരിൽ ഹർമൻ പ്രീത് എന്ന പേരിനെ ഒരിക്കൽ കൂടി ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. പാക്കിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ഹർമന്റെ സഹാനുഭൂതിക്ക് ലോകം സാക്ഷിയായത്. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളുടെയും ദേശീയഗാനം ആലപിക്കുന്നതിനായി താരങ്ങള്‍ ഗ്രൗണ്ടില്‍ വരിവരിയായി നിന്നപ്പോഴായിരുന്നു സംഭവം.

ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തനിക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടി പൊള്ളുന്ന വെയിലില്‍ തളര്‍ന്നുപോയത് ഹര്‍മന്‍പ്രീതിന്റെ ശ്രദ്ധയില്‍പ്പെട്ടു. ദേശീയഗാനാലാപനം പൂര്‍ത്തിയായ ഉടനെ ആ കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ഹര്‍മന്‍പ്രീത് അധികൃതര്‍ക്ക് കൈമാറി. ഇതിനുശേഷമാണ് ഇന്ത്യന്‍ നായിക ഡഗ് ഔട്ടിലേക്ക് നടന്നത്

പ്രധാന ടൂര്‍ണമെന്റുകളില്‍ കുട്ടിത്താരങ്ങൾ താരങ്ങളെ അനുഗമിക്കാറുണ്ട്. ദേശീയ ഗാനസമയത്ത് ഒപ്പം നിൽക്കാറുമുണ്ട്. ഇൗ സമയത്തായിരുന്നു സംഭവം. മിഥാലി രാജിന്റെയും സ്മൃതി മന്ദാനയുടെയും ജെമൈമ റോഡ്രിഗസിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ അനായാസേന പാക്കിസ്ഥാനെ ഇൗ മത്സരത്തിൽ തോൽപിച്ചു.