Tuesday 13 February 2024 02:17 PM IST : By രാജശ്രീ സത്യപാൽ

‘ഒരു റിബണെങ്കിലും കെട്ടിവയ്ക്കൂ, ഇനി ഒരു ജീവനും പൊലിയരുത്’; തുറന്നുകിടന്ന ഓടയിൽ വീണ് ഭർത്താവിന്റെ മരണം, പ്രതിഷേധിച്ച് ആൻസി

accc66789

ഓടയിലേക്കു സ്കൂട്ടർ മറിഞ്ഞ് ഇലക്ട്രിഷ്യൻ മരിച്ച സംഭവത്തിൽ പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച്, മരിച്ച ബിനുവിന്റെ ഭാര്യ ആൻസി. ബിനു (അനി) മരിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് അധ്യാപികയായ ആൻസി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ‘അപകടകരമായ ഓട തുറന്നുകിടക്കുന്ന ഭാഗത്ത് ഒരു റിബണെങ്കിലും കെട്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൂ. ഇനി ഒരു ജീവനും പൊലിയരുത്, ഒരു കുടുംബവും അനാഥമാകരുത്.’ – ആൻസി സമൂഹമാധ്യമത്തിൽ കുറിച്ചു.

കോട്ടയം ഐരാറ്റുനടയിലെ ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ബിനു അപകടത്തിൽപ്പെട്ട വിവരം അറിയുന്നത് മറിഞ്ഞ സ്കൂട്ടറിന്റെ വെളിച്ചം കണ്ടാണ്. റോഡിലൂടെ നടന്നുപോയ വീട്ടമ്മയാണ് സമീപത്തെ ഓടയിൽനിന്നു സ്കൂട്ടറിന്റെ വെളിച്ചം കണ്ടത്. പുല്ലു വളർന്നു നിൽക്കുന്നതിനാൽ അവിടെ ഓടയുണ്ടെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവില്ല. സ്കൂട്ടർ കണ്ട വീട്ടമ്മ നാട്ടുകാരെ അറിയിച്ചു. ഒരു നാട്ടുകാരനാണ് സ്കൂട്ടറിനടിയിൽ ബിനുവിനെ കണ്ടെത്തിയത്. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആൻസി സമൂഹമാധ്യമത്തിൽ‌ പോസ്റ്റിട്ടതിനു പിന്നാലെ വീട്ടിലെത്തിയ പഞ്ചായത്ത് അധികൃതർ, ഓട മൂടാൻ ഫണ്ട് ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് ആൻസിയെ അറിയിച്ചു. അത്ര പോലും ഫണ്ടില്ലെങ്കിൽ തങ്ങൾ റസിഡൻ‌സ് അസോസിയേഷനുകൾ പണം പിരിച്ചു നൽകാമെന്നായിരുന്നു രോഷാകുലയായി ആൻസിയുടെ പ്രതികരണം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ പുല്ലു വെട്ടി  അവിടെ ബാരിക്കേഡോ റിബണോ കെട്ടുകയെങ്കിലും ചെയ്യണമെന്നും ആൻസി ആവശ്യപ്പെട്ടു. പുല്ലു വെട്ടൽ പഞ്ചായത്തിന്റെ പരിധിയിൽ അല്ലെന്നായിരുന്നു പ്രതികരണം. എങ്കിലും വൈകുന്നേരത്തോടെ പുല്ല് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.

താനും ഭർത്താവും പലതവണ ആ വഴി സഞ്ചരിച്ചിട്ടുണ്ടെന്ന് ആനി പറഞ്ഞു. അവിടെ നിറയെ പുല്ലു പടർന്നിരിക്കുകയാണ്. എതിർവശത്ത് തോടാണ്. അവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ ഭർത്താവ് തന്നെയാണ് അധികൃതരോട് പറഞ്ഞത് എതിർവശത്തും എന്തെങ്കിലും ചെയ്യണമെന്ന്. പക്ഷേ ആരും കേട്ടില്ല. ഒടുവിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടമായി. 

റോഡിന് ഉയരം കൂട്ടിയപ്പോൾ കാന കൂടുതൽ താഴ്ചയുള്ളതായി. പുല്ലും വളർന്നു മൂടിയതിനാൽ അവിടെ കുഴിയുണ്ടെന്നു മനസ്സിലാവില്ല. ഭർത്താവിന്റെ മരണശേഷമാണ് അറിഞ്ഞത് പലരും അവിടെ വീണിട്ടുണ്ടെന്നും ആയുസിന്റെ ബലംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും. ആ ഭാഗത്ത് വഴിവിളക്കും ഇല്ല.  എനിക്ക് പോയത് വിലപ്പെട്ടതാണ്. ഇനി ആരുടെയും ജീവൻ അവിടെ പൊലിയരുതെന്നാണ് പ്രാർഥനയെന്നും ആൻസി പറഞ്ഞു.

ആനിയുടെ സമൂഹമാധ്യമ കുറിപ്പ്:

2/2/2024 വൈകുന്നേരം ഐരാറ്റുനട കുറ്റിക്കാട് റോഡ് ഇറക്കത്തിൽ തുറന്നു കിടന്ന ഓടയിൽ വീണ് എന്റെ ഭർത്താവ് അനി തൽക്ഷണം മരണപ്പെട്ടു. പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ടു മാത്രമാണ് ഇതു സംഭവിച്ചത്. ഈ സ്ഥലത്തെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച ആളായിരുന്നു അനി. അപകടം നടന്നു 10 ദിവസമായിട്ടും എന്തെങ്കിലും നടപടി പഞ്ചായത്ത് സ്വീകരിക്കാത്തത് ഒരു മനുഷ്യ ജീവനെ എത്ര നിസ്സാരമായാണ് കാണുന്നതെന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു. അത് ഞങ്ങളുടെ നഷ്ടം. 

ഈ സംഭവം നടന്നിട്ട് ഇത്രയും ദിവസം ആയിട്ടും എന്റെ ഭവനത്തിലെത്തി ഞങ്ങളോട് സംസാരിക്കാൻ പഞ്ചായത്തിൽനിന്നും ആരും വന്നില്ല. പുല്ല് വളർന്നു നിൽക്കുന്ന ഈ സ്ഥലത്ത് ഇതുവരെ ഒരു നടപടിയും കൈകൊണ്ടില്ല. ആരും ഇതിനെതിരെ പ്രതികരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു അതിനാലാണ് ഇതെഴുതുന്നത്. ഇനി ഒരു ജീവനും അവിടെ പൊലിയരുത്.

Tags:
  • Spotlight