Monday 15 April 2024 12:09 PM IST : By സ്വന്തം ലേഖകൻ

മോഷ്ടിച്ച മാല പണയം വച്ചു, പക്ഷേ ഒടിപി ചതിച്ചു! നൽകിയത് തെറ്റായ വിവരങ്ങൾ; വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികൾ അറസ്റ്റില്‍

kavitha-alex-murder-cctv

ഇടുക്കി അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത്. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതിൽ കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട്ടുനിന്നു പിടിയിലായത്.

വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്‍റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിച്ചു.

മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. നാട്ടുകാരിൽ നിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിലും പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട്‌ നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Tags:
  • Spotlight