തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. സമൂഹമാധ്യമ ആക്രമണമാണ് കാരണമെന്ന് ആക്ഷേപം ശക്തമായതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ അച്ഛനും അമ്മയും ഹാപ്പിയായിരിക്കണം എന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
ഞാന്‍ പ്യാറു എന്ന പേരില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം താരം ആദിത്യ എന്ന 18 വയസുകാരിയാണ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരത്തിനടുത്ത് ഞാലിക്കോണത്തുള്ള വീട്ടിൽ തിങ്കളാഴ്ച തൂങ്ങിയ നിലയിൽ കണ്ട പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞാണ് സുഹൃത്തുക്കൾ ഇന്നലെ പെൺകുട്ടിയെ യാത്രയാക്കിയത്.
വളരെ സജീവമായിരുന്ന പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമ ആക്രമണം. അധിക്ഷേപ കമന്‍റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം.
എന്നാൽ പെൺകുട്ടിയുടെ കുടംബം ഇത്തരം പരാതി ഉന്നയിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം. എന്നാൽ മാതാപിതാക്കൾ ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല.
കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ആദിത്യ. പ്ലസ് ടു പരീക്ഷ തോറ്റതും വീട്ടുകാർ വഴക്ക് പറഞ്ഞതിനെയും തുടർന്നുണ്ടായ മാനസിക വിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ ക്യാംപയിനും ശക്തമാണ്.