ഒരു കുട്ട, ഒരു തൂമ്പ, സഞ്ചരിക്കാനൊരു സൈക്കിൾ. ഇത്രയും സംഭവങ്ങളേ കയ്യിലുള്ളൂ. പക്ഷേ ഇതെല്ലാം കൊണ്ട് ഒരു നാടിന്റെ ഹൃദയം നിറയ്ക്കാൻ...അധികാരികളുടെ കണ്ണുതുറപ്പിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് കൊച്ച് മിടുക്കൻമാർ.
ഇടുക്കി ജില്ലയിലെ മുരിക്കാശേരിക്കടുത്തുള്ള ആന്റോപുരം എന്ന കൊച്ച് ഗ്രാമത്തിൽ നിന്നുമാണ് മനസു നിറയ്ക്കുന്ന ഈ കാഴ്ച സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത്. അധികാരികൾ കയ്യൊഴിഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിനെ മണ്ണിട്ടു മൂടാനിറങ്ങിയിരിക്കുകയാണ് മിടുക്കൻമാർ. ആരും ഏൽപ്പിക്കാത്ത ജോലി സ്വമനസാലെയും പ്രതിഫലേച്ഛയില്ലാതെയും ഏറ്റെടുത്തിരിക്കുകയാണ് ഇവർ. കേവലം ദൂരങ്ങളല്ല, കിലോമീറ്റർ ദൈർഘ്യങ്ങൾക്കിടെ പലയിടങ്ങളിലുമുള്ള കുഴികളെല്ലാം ഇവർ ഇതിനോടകം മണ്ണിട്ട് മൂടിക്കഴിഞ്ഞു.
എട്ടിലും ഏഴിലുമായി പഠിക്കുന്ന ഈ കുഞ്ഞുങ്ങളുടെ പേര് കെവിൻ, ജോർജ് എന്നിങ്ങനെയാണ്. കുടയത്തൂർ ഗ്രാമം എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ നന്മക്കഥ സോഷ്യൽ മീഡിയക്കു മുന്നിലേക്കെത്തിരിക്കുന്നത്.