എംഎസിടി കോടതിയിൽ 1163–ാം നമ്പർ കേസ് വിളിച്ചപ്പോൾ അഡ്വ. ലിസിയമ്മ സണ്ണിയുടെ ഓർമകൾക്കു മുന്നിൽ ഒരു നിമിഷം പ്രാർഥിച്ചശേഷം മകൾ അഡ്വ. അഞ്ജിത മരിയ സണ്ണി (25) പറഞ്ഞു, ‘അമ്മയ്ക്കു പകരം ഈ കേസിന്റെ വക്കാലത്ത് മകളായ ഞാൻ ഫയൽ ചെയ്യുന്നു’. 2018ൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ വൈക്കം വെള്ളൂർ കാരിക്കോട് സ്വദേശികളായ ശാമുവേൽ, ഭാര്യ മിനി എന്നിവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരുടെ കേസിന്റെ വക്കാലത്ത് അഡ്വ.ലിസിയമ്മ സണ്ണി ആയിരുന്നു ഏറ്റെടുത്തു നടത്തിയിരുന്നത്. 2019 ജൂൺ മൂന്നിന് കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ ലിസിയമ്മ മരിച്ചു. തുടർന്നാണ് അഞ്ജിത വക്കാലത്ത് ഏറ്റെടുത്തത്.
2020ൽ അഭിഭാഷകയായി എൻറോൾ ചെയ്ത അഞ്ജിത മരിയ ഹൈക്കോടതിയിലാണ് പ്രാക്ടിസ് ചെയ്യുന്നത്. ലിസിയമ്മ കൈകാര്യം ചെയ്തിരുന്ന 7 കേസുകളിൽകൂടി അഞ്ജിത കോടതിയിൽ ഹാജരാകും. ഡിസിസി ജനറൽ സെക്രട്ടറിയും പരിവർത്തിത ക്രൈസ്തവ കോർപറേഷൻ മുൻ ചെയർമാനുമായ സണ്ണി കാഞ്ഞിരത്തിന്റെ ഭാര്യയാണ് ലിസിയമ്മ. മകൻ എൻജിനീയറായ ആശിഷ് ജോൺ സണ്ണി.