Monday 02 August 2021 02:49 PM IST : By സ്വന്തം ലേഖകൻ

'ഇനി വീട് നിങ്ങൾ എടുത്തോ... എനിക്കെന്റെ മക്കളെ താ..'; ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ, നെഞ്ചുപൊട്ടിക്കരഞ്ഞ് അമ്മ

kottayammmm6654asuiccc

"വീടു വിറ്റ് പണം നൽകാൻ ഞാൻ പറ‍ഞ്ഞതാണ്. വീട് വിൽക്കാമെന്ന് അവർ സമ്മതിച്ചു. പക്ഷെ, വീട്ടില്‍ ജപ്തി നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടാണെന്ന് മക്കൾ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും അവർ വന്നു. ഇനി വീട് നിങ്ങൾ എടുത്തോ... എനിക്കെന്റെ മക്കളെ താ.."- മക്കളെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാനാകാതെ നെഞ്ചുപൊട്ടി കരയുകയാണ് അമ്മ ഫാത്തിമ. 

കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് കടബാധ്യതയെ തുടർന്ന് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തത്. കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ (34) എന്നിവരെയാണ് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഇരുമുറികളിലുമായാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടബാധ്യത കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടിരുന്നെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ആളെത്തി കുടിശിക തുകയുടെ കാര്യം അറിയിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസമായി ഇവർ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. സഹകരണ ബാങ്കില്‍ ‍12 ലക്ഷത്തിലേറെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു.

രണ്ട് വർഷമായി കൊല്ലാട് ഭാഗത്ത് എത്തി താമസിക്കുന്നു. മുൻപ് നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു ഇവരുടെ വീട്. ഇരുവരും അവിവാഹിതരാണ്. ക്രെയിൻ ഓപ്പറേറ്റർ‍മാർ ആയി ജോലി ചെയ്യുകയായിരുന്നു ഇരുവരും. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതിന്റെ  മനോവിഷമം സഹോദരങ്ങളെ അലട്ടിയിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു. 

Tags:
  • Spotlight