Thursday 17 November 2022 04:04 PM IST : By സ്വന്തം ലേഖകൻ

യുവാവിനെ ക്രൂരമായി മര്‍ദിച്ചു, വിവസ്ത്രനാക്കി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തു; ഹണിട്രാപ്പിലൂടെ പണം തട്ടിയെടുക്കാന്‍ ശ്രമം, അറസ്റ്റില്‍

beypur-honeytrape.jpg.image.845.440

കോഴിക്കോട് ബേപ്പൂരില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്തതിന് യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഒളിവിലുള്ള പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സമാന രീതിയില്‍ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന. 

ബേപ്പൂര്‍ ബിസി റോഡിലെ പുതിയനിലത്ത് ശ്രീജ സുഹൃത്തുക്കളായ അഖ്നേഷ്, പ്രനോഷ്, സുഹൈല്‍ എന്നിവരാണ് പിടിയില്‍ ആയത്. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഒളവണ്ണ സ്വദേശിയായ യുവാവിനെ ശ്രീജയും സംഘവും ഫ്ലാറ്റിലേയ്ക്ക് വിളിച്ചുവരുത്തിയത്. വന്ന ഉടന്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ശേഷം വിവസ്ത്രനാക്കി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടെയടുത്തു.

ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടാതിരിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് യുവാവിന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് പറഞ്ഞുവിടുകയായിരുന്നു. പാളയം പൂ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് യുവാവും യുവതിയും. കടം തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് യുവാവിനെ വിളിച്ചുവരുത്തി മര്‍ദിക്കാന്‍ കാരണമെന്ന് പ്രതി ശ്രീജയും സംഘവും മൊഴി നല്‍കി. പ്രതികളെ കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Tags:
  • Spotlight