കോഴിക്കോട് പയിമ്പ്രയിൽ കിടപ്പുരോഗിയായ അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവുകാരണം ഷിന്‍ജു സാമ്പത്തികപ്രതിസന്ധിയിലായിരുന്നു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഡ്രൈവര്‍ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പയിമ്പ്രയിലെ വീട്ടുപരിസരത്ത് രാവിലെയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടെത്തി. ശാന്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷിന്‍ജുവിന്‍റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.
68 വയസുള്ള ശാന്ത പക്ഷാഘാതത്തെ തുടർന്ന് നാല് വര്‍ഷത്തോളമായി കിടപ്പിലാണ്. ചികില്‍സാ ചെലവു കാരണം ഷിന്‍ജു സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അച്ഛന്‍ അപ്പുകുട്ടി മകളുടെ വീട്ടില്‍ പോയദിവസമാണ് കൊലയും ആത്മഹത്യയും നടന്നത്. വാടകവീട്ടിലായിരുന്നു താമസം. പുതിയ വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം.