വീട്ടുകാരുടെയും നാട്ടുകാരുടെയും കുഞ്ഞൂസ് ആയിരുന്നു ജൊവാന. കളിചിരിയുടെ വർണ്ണലോകത്ത് തങ്ങളുടെ കുഞ്ഞൂസ് ഇനി ഇല്ലെന്ന് ജൊവാനയുടെ 10 വയസ്സുള്ള ചേട്ടായി ജോയലും 8 വയസ്സുള്ള കുഞ്ഞേച്ചി ജോഫിറ്റയും അറിഞ്ഞിട്ടില്ല. ശാന്തന്‍പാറയിലെ ഇന്‍ഫന്റ് ജീസസ് കത്തോലിക്കാപ്പള്ളി സെമിത്തേരിയിലാണ് ജൊവാനയുടെ മൃതദേഹം സംസ്‌കരിക്കുക.
ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യയും കാമുകനും ചേര്‍ന്ന് നല്‍കിയ വിഷം ഉള്ളില്‍ ചെന്നാണ് റിജോഷിന്റെ രണ്ടര വയസുകാരിയായ മകളുടെ ഈ കളി ചിരികളും മാഞ്ഞത്. ജൊവാനയുടെ കൊലപാതകത്തില്‍ അമ്മ ലിജി, വസീം എന്നിവര്‍ക്ക് എതിരെ മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു.
വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലുള്ള ശാന്തന്‍പാറ റിജോഷ് കൊലക്കേസിലെ ഒന്നാം പ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവര്‍ അപകടനില തരണം ചെയ്തു. മുംബൈയിലെ ജെജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് ഇരുവരും. ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ജൊവാന കൊലക്കേസിൽ പൻവേൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യും.
പൻവേൽ പൊലീസിന്റെ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിജോഷ് വധ കേസിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിയൂ. ശനിയാഴ്ചയാണ് മുംബൈ പനവേലിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ ലിജിയെയും വസീമിനെയും കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ജൊവാന മരിച്ചിരുന്നു.
ലിജിയ്ക്ക് വസിമുമായുള്ള അവിഹിത ബന്ധമാണ് ഭര്‍ത്താവ് റിജോഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. റിജോഷിനെ മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം, മൃതദേഹം കത്തിക്കുകയും തുടര്‍ന്ന് ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നു.