വീടിനു മുകളിലേക്ക് മറിഞ്ഞ ലോറി രണ്ടാഴ്‌ച പിന്നിട്ടിട്ടും നീക്കം ചെയ്‌തില്ല. ഇതുമൂലം ഭീതിയോടെ കഴിയുകയാണ് ഒരു കുടുംബം. പേപ്പർ റോളുകളുമായി തിരൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി കൊളത്തൂർ പാങ്ങ് പള്ളിപ്പറമ്പ് മുളയ്‌ക്കൽ മൊയ്‌തീന്റെ വീടിനു മുകളിലേക്ക് കഴിഞ്ഞ ഒന്നിന് രാവിലെ ഏഴോടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാങ്ങ് പള്ളിപ്പറമ്പ് വളവിന്റെ മുകൾ ഭാഗത്താണ് സംഭവം.
സമീപത്തെ രണ്ട് മതിലുകളും തെങ്ങും ഇടിച്ച് തകർത്താണ് ലോറി വീടിന്റെ അടുക്കളയുടെയും കിടപ്പറയുടെയും മുകളിലേക്കായി മറിഞ്ഞത്. ഡ്രൈവർക്ക് പരുക്കേറ്റിരുന്നു. ഈ സമയം വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ചുമരുകൾ വിണ്ടു കീറിയിട്ടുണ്ട്. വീടിന്റെ മുകളിലെ പ്രധാന സ്ലാബും സൺഷേഡുമെല്ലാം തകർന്നു. പ്രിന്റിങ് പ്രസ് ജീവനക്കാരനായ മൊയ്‌തീനും ഭാര്യയും പ്രായമായ ഉമ്മയും ആറു മക്കളും ഉൾപ്പെട്ട കുടുംബത്തിന് പോകാൻ വേറെ വഴിയില്ലാത്തതിനാൽ ഈ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.
ലോറിയുടെ കനം താങ്ങി ഏതു നിമിഷവും വീടിന്റെ ഏതു ഭാഗവും അടർന്നു വീഴാമെന്നതാണ് സ്ഥിതി. രാത്രികളിൽ ഉറക്കം നഷ്‌ടപ്പെട്ട നിലയിലാണ് ഈ കുടുംബം. കുടുംബത്തിന്റെ ദുരിതം കണ്ട് നാട്ടിലെ ചില സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയെങ്കിലും ഇതുവരെയും ലോറി മാറ്റാൻ നടപടി ഉണ്ടായില്ല. പാതി തകർന്ന വീട് ആരു പുനർനിർമിച്ചു നൽകുമെന്ന കാര്യത്തിലും വ്യക്തതയില്ല.