ഒന്നാം വിവാഹവാർഷിക ദിനത്തിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പ്രിയതമൻ മരണപ്പെട്ടതറിയാതെ യാത്ര തുടരുകയായിരുന്നു ഭാര്യ. ഒടുവിൽ കിലോമീറ്ററുകൾ പിന്നിട്ട ശേഷമാണ് ഭർത്താവ് എന്നന്നേയ്ക്കുമായി തന്നെ വിട്ടുപോയെന്ന് ഭാര്യ തിരിച്ചറിഞ്ഞത്. കാസർഗോഡ് വച്ചാണ് കണ്ണീരിൽ കുതിർന്ന സംഭവം നടന്നത്.
തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ കെ മുഹമ്മദലിയാണ് (24) മരണപ്പെട്ടത്. വിവാഹ വാര്‍ഷികം ആഘോഷിച്ച് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുവാവ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം- നേത്രാവതി എക്‌സ്പ്രസില്‍ എസ്-3 സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
കൈ കഴുകാനായി സീറ്റിൽ നിന്നെഴുന്നേറ്റ് വാഷ്ബേസിനടുത്ത് പോയതായിരുന്നു യുവാവ്. കുറേ നേരം കഴിഞ്ഞിട്ടും ഭർത്താവ് തിരികെയെത്താതായതോടെ ഭാര്യ മറ്റു കൊച്ചുകളിലൊക്കെ ഭർത്താവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കങ്കനാടി ജംക്ഷനിലെത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നു ഒരാള്‍ വീണ വിവരം സ്റ്റേഷനില്‍ നിന്ന് അറിഞ്ഞത്. കളനാട് തുരങ്കത്തിനടുത്താണ് അപകടം നടന്നത്. രാത്രിയോടെ ഭാര്യ താഹിറ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം കണ്ടതോടെയാണ് മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞത്. 2017 നവംബര്‍ 26 നായിരുന്നു ഇവരുടെ വിവാഹം.