Tuesday 23 November 2021 12:33 PM IST : By സ്വന്തം ലേഖകൻ

‘അവനെ അത്രമേൽ സ്നേഹിച്ചതാണ്, എന്നെ പറ്റി പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല’: നൊഞ്ചുപൊട്ടി മോഫിയയുടെ ആത്മഹത്യ കുറിപ്പ്

mofiya

കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസ് പാഠമെന്ന് കരുതി. നിയമ സംവിധാനങ്ങളും കാര്യക്ഷമമായി. എന്നിട്ടും ഭർതൃവീട്ടിൽ നിന്നുയരുന്ന യുവതികളുടെ കണ്ണീരിനും ദീനരോധനങ്ങൾക്കും മാത്രം ഇന്നും കുറവില്ല. സ്ത്രീപീഡനത്തിന്റെ പേരിൽ മനംമടുത്ത് ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കുന്ന പെൺകുട്ടികൾക്കിടയിലെ ഒടുവിലത്തെ കണ്ണിയാണ് ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21).

ഭർതൃവീട്ടുകാരുടെ പീഡനത്തിനൊടുവിലാണ് താൻ ജീവനൊടുക്കുന്നതെന്ന് മോഫിയ ആകത്മഹത്യ കുറിപ്പിൽ പറയുന്നു. വിശ്വസിച്ച് ഇറങ്ങിത്തിരിച്ച വ്യക്തിയിൽ നിന്നു തന്നെ വലിയ വേദന ഏൽക്കേണ്ടി വന്നതു കൊണ്ടാണ് ഈ ജീവിതം അവസാനിപ്പിക്കുന്നതെന്നും മോഫിയയുടെ കുറിപ്പിലുണ്ട്. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയതിനു ശേഷം ജീവനൊടുക്കിയ മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത് 8 മാസങ്ങൾക്ക് മുൻപ്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

മൊഫ്സിയയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ:

പപ്പാ... ചാച്ചാ... സോറി, എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല, പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. പപ്പ, സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും.

–––––––––––

ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല, അവൻ‌ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും. മാനസിക പ്രശ്നം എന്നു പറയും. ഇനി എനിക്ക് ഇത് കേട്ട് നിൽക്കാൻ വയ്യ....

സിഐക്ക് എതിരെ നടപടി എടുക്കണം, സുഹൈൽ മദർ ആൻഡ് ഫാദർ ക്രിമിനൽസാണ്. ശിക്ഷ കൊടുക്കണം...––––––––

ഞാൻ അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കറിയാവുന്ന കാര്യമാണത്, നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാൻ നിങ്ങളെ സ്നേഹിക്കാൻ പാടില്ലായിരുന്നു...

കുറിപ്പിലെ വരികൾ ഇങ്ങനെ...