Thursday 20 September 2018 05:25 PM IST : By സ്വന്തം ലേഖകൻ

നടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച് കാമുകന്റെ ആത്മഹത്യ; വിശദീകരണവുമായി സീരിയൽ താരം

actress-nilani-lalith-kumar

തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ താരമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. സീരിയലിലെ പൊലീസ് വേഷത്തിൽ ലൈവിലെത്തിയതിനു അന്ന് നിലാനിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം നിലാനിയുടെ കാമുകൻ ഗാന്ധി ലളിത് കുമാർ എന്ന യുവാവ് സീരിയൽ സെറ്റിൽ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതും വിവാദമായി. എന്നാൽ ലളിതിന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും, അയാൾ ഒരു മാനസിക രോഗിയാണെന്നും നിലാനി പറയുന്നു. തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് നിലാനി ആരോപിക്കുന്നത്. ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ മാധ്യമങ്ങൾ തെറ്റായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും നിലാനി പറയുന്നു. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെകെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. മൂന്നു വർഷം മുൻപാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന സ്ത്രീയെന്ന നിലയിൽ പല കാര്യങ്ങളിലും അയാൾ തന്നെ സഹായിക്കുമായിരുന്നെന്നും നിലാനി വെളിപ്പെടുത്തി. പിന്നീട് ലളിത് വിവാഹാലോചനയുമായി മുന്നോട്ടു വന്നു. എന്നാൽ ആ വിവാഹാഭ്യർത്ഥന നിലാനി നിരസിച്ചു.

"എന്റെ  കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതേസമയം ലളിതിനെ വിവാഹം ചെയ്‌താൽ സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലമ്പടനാണെന്ന് ഞാൻ മനസിലാക്കുന്നത് പിന്നീടാണ്. സഹോദരനും സഹോദരിയും വരെ അയാൾക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. പല സ്ത്രീകളിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ട്. ഇതോടെയാണ് ഞാൻ അയാളുമായി അകലം പാലിച്ചത്. പിന്നീട് അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസിൽ നിന്ന് എന്നെ പുറത്തു കൊണ്ടുവന്നത് ലളിതായിരുന്നു. ഞാൻ ആവശ്യപ്പെടാതെയാണ് അയാൾ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാൾ എന്നോട് നേരിട്ട് സമ്മതിച്ചതുമാണ്. എന്നെ ഇഷ്ടമാണെന്നും പ്രണയമാണെന്നും അയാൾ പറഞ്ഞു. പിന്നെ അഭ്യർത്ഥന ഭീഷണിയാകാൻ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാൾ പറഞ്ഞു. ഒരുപാട് ശാരീരിക മർദ്ദനങ്ങൾക്കും ഞാൻ വിധേയയായി. എന്റെ സീരിയൽ സെറ്റിൽ വന്നാണ് അയാൾ സ്വയം തീ കൊളുത്തി മരിച്ചത്. ഞാൻ ഇതുവരെ ഒളിവിൽ പോയിട്ടില്ല, ഇപ്പോഴും നിങ്ങൾക്കു മുൻപിലുണ്ട്."-
നിലാനി പറയുന്നു.