Friday 17 September 2021 04:20 PM IST : By സ്വന്തം ലേഖകൻ

ഷോർട്സ് ധരിച്ചു പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ കാലുകൾക്ക് ചുറ്റും കർട്ടൻ പൊതിഞ്ഞു; ജീവിതത്തിലെ ഏറ്റവും അപമാനകരമായ അനുഭവമെന്ന് പെൺകുട്ടി

jubleeeee

‘എന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ അനുഭവം’ എന്നാണ് ആ സംഭവത്തെ പത്തൊമ്പതുകാരി ജൂബിലി വിശേഷിപ്പിച്ചത്. അസമിലെ തേജ്പുർ പട്ടണത്തിൽ പ്രവേശന പരീക്ഷ എഴുതാൻ വന്നതായിരുന്നു അവൾ. ഷോർട്സിൽ എത്തിയ അവളെ അധികൃതർ തടഞ്ഞു, പിന്നീട് കാലുകൾക്ക് ചുറ്റും കർട്ടൻ പൊതിഞ്ഞ ശേഷമാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്.

ജോർഹാട്ടിന്റെ അസം കാർഷിക സർവകലാശാലയുടെ (AAU) പ്രവേശന പരീക്ഷയെഴുതാൻ ബുധനാഴ്ച ജൂബിലി തമുലി എത്തിയപ്പോഴാണ് സംഭവം. സംഭവത്തിൽ അസം വിദ്യാഭ്യാസ മന്ത്രി രനോജ് പെഗുവിന് പരാതി നൽകാൻ ഉദ്ദേശിക്കുന്നതായി ജൂബിലി മാധ്യമങ്ങളോട് പറഞ്ഞു.

അച്ഛനൊപ്പം ജന്മനാടായ ബിശ്വനാഥ് ചരിയാലിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തേസ്പൂരിലേക്ക് പരീക്ഷയെഴുതാൻ എത്തിയതായിരുന്നു ജൂബിലി. ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (ജിഐപിഎസ്) ആയിരുന്നു പരീക്ഷാകേന്ദ്രം.

പരീക്ഷാവേദിയിൽ കയറുന്നതുവരെ തടസ്സമൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീട് പ്രശ്നങ്ങൾ ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കടക്കാൻ അനുവദിച്ചപ്പോൾ പരീക്ഷാ ഹാളിൽ നിന്നിരുന്ന ഇൻവിജിലേറ്റർ ജൂബിലിയെ തടയുകയായിരുന്നു. ഷോർട്സ് ധരിച്ച് അകത്തേക്ക് കടത്തിവിടില്ലെന്ന് അയാൾ ഉറപ്പിച്ച് പറഞ്ഞു. 

അഡ്‌മിറ്റ് കാർഡിൽ ഒരു ഡ്രസ് കോഡും പരാമർശിച്ചിട്ടില്ലെന്ന് ജൂബിലി പറയുന്നു. "കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇതേ പട്ടണത്തിൽ ഞാൻ നീറ്റ് പരീക്ഷയെഴുതി- ഒന്നും സംഭവിച്ചില്ല. AAU ന് ഷോർട്സ് ധരിക്കാൻ പാടില്ല എന്ന നിയമങ്ങളൊന്നുമില്ല, അഡ്മിറ്റ് കാർഡിൽ ഒന്നും പരാമർശിച്ചിട്ടില്ല. പിന്നെങ്ങനെ ഞാൻ അറിയും?"- ജൂബിലി ചോദിക്കുന്നു. 

"അവർ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എനിക്ക് സങ്കടം വന്നു. പുറത്തുകാത്തിരുന്ന അച്ഛനോട് കരഞ്ഞുകൊണ്ട് പോയി ഞാൻ കാര്യം പറഞ്ഞു. ഒടുവിൽ, ഒരു ജോടി പാന്റ്സ് സംഘടിപ്പിച്ചാൽ എനിക്ക് പരീക്ഷ എഴുതാം എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. അച്ഛൻ എനിക്ക് പാന്റ്സ് വാങ്ങാനായി മാർക്കറ്റിലേക്ക് ഓടി. അപ്പോഴെല്ലാം എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു. ഞാൻ മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കപ്പെടുന്നതായി തോന്നി. അവർ കോവിഡ് പ്രോട്ടോക്കോളുകൾ, മാസ്കുകൾ, ശരീരത്തിന്റെ താപനില പോലും പരിശോധിച്ചില്ല... പക്ഷേ, എന്റെ ഷോർട്സ് പരിശോധിച്ചു."- ജൂബിലി പറയുന്നു. 

ജൂബിലിയുടെ അച്ഛൻ ബാബുൽ തമുലി ഏകദേശം 8 കിലോമീറ്റർ അകലെയുള്ള മാർക്കറ്റിൽ നിന്നാണ് ട്രൗസറുകൾ സംഘടിപ്പിച്ചത്. അപ്പോഴേക്കും കാലുകൾ കർട്ടൻ വച്ച് മറച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എല്ലാവർക്കും അവരുടേതായ കംഫർട്ട് സോൺ ഉണ്ടെന്ന് ജൂബിലി പറയുന്നു. "ചില പുരുഷന്മാർ പൊതുസ്ഥലത്ത് നഗ്നരായി ചുറ്റിനടക്കുന്നു, ആരും ഒന്നും പറയുന്നില്ല. എന്നാൽ ഒരു പെൺകുട്ടി ഷോർട്സ്  ധരിച്ചാൽ ആളുകൾ അതിനെതിരെ വിരൽ ചൂണ്ടുന്നു. ആ കർട്ടൻ ചുറ്റിയത് കാരണം ശരിക്കും സമ്മർദ്ദത്തിലാണ് ഞാൻ പരീക്ഷ മുഴുവൻ എഴുതി തീർത്തത്."- ജൂബിലി പറയുന്നു.

എന്നാൽ സംഭവത്തെപ്പറ്റി GIPS പ്രിൻസിപ്പൽ ഡോ. അബ്ദുൾ ബക്കീ അഹമ്മദിന്റെ പ്രതികരണം ഇങ്ങനെ; "ഞാൻ ആ സമയം കോളജിൽ ഉണ്ടായിരുന്നില്ല. എന്നാൽ അത്തരമൊരു സംഭവം നടന്നതായി അറിഞ്ഞു. ഞങ്ങൾക്ക് ഈ പരീക്ഷയുമായി ഒരു ബന്ധവുമില്ല. ഞങ്ങളുടെ കോളേജ് പരീക്ഷാവേദിയായി നിയമിക്കപ്പെട്ടു എന്നുമാത്രം. പ്രസ്തുത ഇൻവിജിലേറ്റർ പോലും പുറത്തുനിന്നുള്ളയാളാണ്. ഷോർട്സിനെക്കുറിച്ച് കോളജിൽ ഒരു നിയമവുമില്ല."

Tags:
  • Spotlight