Tuesday 27 February 2024 05:09 PM IST : By സ്വന്തം ലേഖകൻ

കയ്യും കാലുമില്ലാതെ മാലിന്യ വീപ്പയില്‍ കുത്തിനിറച്ച നിലയില്‍ മൃതദേഹം; വയോധികയെ കൊന്നു കഷ്ണങ്ങളാക്കി! നടുക്കുന്ന കാഴ്ച

beglure-murder.jpg.image.845.440

ബെംഗളുരുവില്‍ വയോധികയെ കൊന്നു കഷ്ണങ്ങളാക്കി മാലിന്യ വീപ്പയില്‍ ഉപേക്ഷിച്ചു. കെ.ആര്‍. പുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്ററുകള്‍ക്കപ്പുറം നിസര്‍ഗ ലേ ഔട്ടിലാണു പ്ലാസ്റ്റിക് ഡ്രമില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചുറ്റും നിറയെ വീടുകള്‍, ഒത്തനടുക്കുള്ള മാലിന്യ കുപ്പയില്‍ ആരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് വീപ്പയില്‍ കയ്യും കാലുമില്ലാത്ത വയോധികയുടെ കുത്തിനിറച്ച മൃതദേഹം. 

കെ.ആര്‍ പുരം നിസര്‍ഗ ലേയൗട്ടിലേക്ക് ഇന്നലെ വൈകീട്ട് എത്തിപ്പെട്ടവരെല്ലാം ആ കാഴ്ച കണ്ടു നടുങ്ങി. സമീപത്തു താമസിക്കുന്ന 70 വയസുള്ള സുശീലാമ്മയെന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണു കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങളും പരന്നു. അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നതു രാഷ്ട്രീയ കൊലയാണന്ന സംശയവുമുയര്‍ത്തി. ഇടയ്ക്കിടെ വീടുവിട്ടുപോകുന്ന സ്വഭാവമുണ്ടായിരുന്നതിനാല്‍ ശനിയാഴ്ച ഇവരെ കാണാതായപ്പോഴും മക്കള്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ഒരാള്‍ വീപ്പയും ചുമന്നുപോകുന്നതു സിസി ടിവി ക്യാമറ പരിശോധനയില്‍ കണ്ടെത്തി. സുശീലാമ്മയുടെ അകന്ന ബന്ധുവായ രമേശെന്നയാളാണ് ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. അടുത്തിടെ സുശീലാമ്മ സ്ഥലം വിറ്റു പണമാക്കിയിരുന്നു. 

വന്‍തുക കടമുള്ളതിനാല്‍ രമേശ് ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നു വീട്ടിലേക്കു വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയെങ്കിലും ആഭരണങ്ങള്‍ കവരാനായില്ല. റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളാണു സുശീലാമ്മ അണിഞ്ഞതെന്നു മനസിലാക്കി മൃതദേഹം കയ്യും കാലും വെട്ടി വീപ്പയിലാക്കി മാലിന്യ കുപ്പയില്‍ കൊണ്ടിടുകയായിരുന്നു.

Tags:
  • Spotlight