മകളിലൂടെ ലോകം കണ്ടും അനുഭവിച്ചും ഒരച്ഛൻ. വയനാട് കാവുംമന്ദം പുത്തന്‍മിറ്റം കോളനിയിലെ കേളുവാണ് മകള്‍ പ്രവീണയുടെ കയ്യിൽപിടിച്ച് അന്ധതയുടെ ലോകത്തു നിന്നും അകക്കണ്ണിന്റെ വെളിച്ചത്തിലേക്ക് പിച്ച വയ്ക്കുന്നത്.
അച്ഛനെ കേരളചരിത്രം പഠിപ്പിക്കുകയാണ് മകള്‍. വീട്ടുമുറ്റത്ത് കാഴ്ചയൊരുക്കി നിറയെ പൂക്കള്‍. കാഴ്ചയില്ലെങ്കിലും മകളിലൂടെ എല്ലാം കേളു കാണുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ കേളുവിന്റെ കാഴ്ച നഷ്ടപ്പെട്ടതാണ്. ഇരുട്ടു നിറഞ്ഞ ജീവിതത്തിൽ പ്രകാശമായി എത്തിയത് മകൾ പ്രവീണയും.
അഞ്ചാം വയസു മുതല്‍ അച്ഛനെ കൈ പിടിച്ചു നടത്തിയത് മകൾ. പുറത്തേക്കു പോകുമ്പോഴല്ലാം അച്ഛനെയും ഒപ്പം കൂട്ടും. ആഘോഷങ്ങൾക്കും സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴുമെല്ലാം പ്രവീണയുടെ കൂടെ അച്ഛനുമുണ്ടാകും. ദിവസവും കാണുന്ന കാഴ്ചകൾ അച്ഛന് വിവരിച്ചുകൊടുക്കും. മാതാപിതാക്കൾ ഭാരമാകുന്ന ഇക്കാലത്ത് അദ്‌ഭുതമാവുകയാണ് ഈ മകളും അച്ഛനും.