‘എന്നെയൊന്ന് കൊന്നുതരാമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ - അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ട് ഒൻപതു വയസുകാരന്റെ വാക്കുകൾ. ലോകം ഏറ്റെടുത്ത ക്വാഡൻ ബെയ്‌ലിയുടെ കണ്ണീർ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ബോഡി ഷെയ്മിങ് എന്ന വിപത്തിനെ കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു സമൂഹം. ക്വാഡന് പിന്തുണയുമായി പ്രമുഖർ ഉൾപ്പെടെ നിരവധിപേരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് രംഗത്തുവന്നത്.
ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്റ് സന്ദര്‍ശനത്തിന് അയക്കാന്‍ 10,000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിച്ച് യുഎസ് കൊമേഡിയനായ ബ്രാഡ് വില്യംസ് സൗജന്യ ടിക്കറ്റ് തരപ്പെടുത്തിയിരുന്നു. എന്നാൽ ഡിസ്നി ലാന്റിലേക്ക് ക്വാഡൻ പോകുന്നില്ലെന്നും അഭ്യുദയ കാംക്ഷികൾ സമാഹരിച്ച് നൽകിയ 47.5 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്നും ക്വാഡന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.
ബോഡി ഷെയ്മിങ് കാരണം മനസ്സ് തകർന്ന് ജീവിതം അവസാനിപ്പിച്ച നിരവധി പേരുണ്ടെന്നും ഇനി ആരുടെയും ജീവൻ പൊലിയാതിരിക്കാനുള്ള കരുതലാണ് വേണ്ടതെന്നും ക്വാഡന്റെ കുടുംബം കൂട്ടിച്ചേർത്തു. തുക ജീവകാരുണ്യ സംഘടനകൾക്ക് കൈമാറുമെന്നും അർഹതപ്പെട്ട കൈകളിൽ എത്തിച്ചേരുമ്പോഴാണ് സന്തോഷമുണ്ടാവുകയെന്നും അവർ വ്യക്തമാക്കി.