Thursday 16 September 2021 11:06 AM IST : By സ്വന്തം ലേഖകൻ

‘റഹ്മാന് പല ദിവസങ്ങളിലും ജോലിയില്ല, സജിതയുടെ കാൽമുട്ടിന് ശസ്ത്രക്രിയ’: ഇരുവർക്കു മുന്നിലുള്ളത്

rahman-life

പതിറ്റാണ്ടിലേറെ പുറംലോകമറിയാതെ പ്രണയിച്ച റഹ്മാനും സജിതയും നിയമപരമായി വിവാഹിതരാകുന്നു. ഇരുവരും ഇന്നലെ നെന്മാറ സബ് റജിസ്ട്രാർ ഓഫിസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ മുൻകൂർ നോട്ടിസ് നൽകി. നോട്ടിസ് പ്രസിദ്ധപ്പെടുത്തി ഒരു മാസത്തെ ആക്ഷേപ – അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം 60 ദിവസത്തിനകം ഇവർക്കു വിവാഹിതരാകാം.

ഒളിവു ജീവിതത്തിനു ശേഷം ഇരുവരും വിത്തനശ്ശേരിയിലെ വാടകവീട്ടിൽ കഴിയുകയാണ്. വീടു വയ്ക്കാനും വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെ, പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ സഹായത്തോടെയാണു പ്രാരംഭ നടപടികൾ പൂർത്തിയാക്കിയത്.

2010 ലാണ് അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശിയായ റഹ്‌മാനോടൊപ്പം കഴിയാൻ അയൽവാസി സജിത വീടു വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ, പെയിന്റിങ് ജോലികൾ ചെയ്തുവരുന്ന റഹ്‌മാൻ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലും അറിയാതെ സജിതയെ താമസിപ്പിച്ചു. 2021 മാർച്ചിൽ വീട്ടുകാരറിയാതെ വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്കു മാറി.

ഇന്നലെ നെന്മാറ സബ് റജിസ്ട്രാർ ഓഫിസിലെത്തിയ കെ. ബാബു എംഎൽഎ ഇരുവർക്കും ഒന്നിച്ചുള്ള ജീവിതത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആർ. ശാന്തകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ശ്രീജ രാജീവ്, അയിലൂർ പഞ്ചായത്ത് അംഗം പുഷ്പാകരൻ, സജിതയുടെ അച്ഛൻ വേലായുധൻ, അമ്മ ശാന്ത തുടങ്ങിയവർ പങ്കെടുത്തു. റഹ്മാന്റെ വീട്ടുകാർ പങ്കെടുത്തില്ല.

ഔദ്യോഗിക രേഖകൾ വേണം ജീവിതത്തിൽ മുന്നേറാൻ

കോവിഡ് സമയമായതിനാൽ പല ദിവസങ്ങളിലും ജോലിയില്ല. ജോലിയുള്ള ദിവസങ്ങളിൽ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടു പട്ടിണിയില്ലാതെ കഴിയുന്നുണ്ടെന്നു മാത്രം. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഭക്ഷ്യക്കിറ്റ് ഉൾപ്പെടെ ആനുകൂല്യങ്ങൾ കിട്ടുന്നില്ല. സജിതയുടെ കാൽമുട്ടിനു വിദഗ്ധ ചികിത്സ തൃശൂർ മെഡിക്കൽ കോളജിലാണു ചെയ്യേണ്ടത്.

ഇതിന് ആരോഗ്യ ഇൻഷുറൻസ് എടുക്കണമെങ്കിലും റേഷൻ കാർഡും ആധാർ കാർഡും ഉൾപ്പെടെ രേഖകൾ വേണം. പല ആനുകൂല്യങ്ങൾക്കും വിവാഹ സർട്ടിഫിക്കറ്റും ആവശ്യമാണ്. പ്രതിസന്ധികൾ ഓരോന്നായി തീർന്നു വരികയാണ്. മുന്നോട്ടുള്ള ജീവിതത്തെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന്റെ പേരിൽ ഇടയ്ക്കിടെ വീട്ടിലെത്തുന്നതാണു ബുദ്ധിമുട്ട്. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നാണ് ഉദ്യോഗസ്ഥരോടും സമൂഹത്തോടുമുള്ള അപേക്ഷ.- റഹ്മാൻ പറയുന്നു.

More