ഇങ്ങനെ വന്നാലേ ഞാൻ ഞാനാകൂ’ എന്ന ലളിതയുടെ കമന്റിനു കൂട്ടച്ചിരിയുമായിട്ട് ഒരു ഒത്തുചേരൽ. 11മണിക്ക് എത്തേണ്ട ലളിത പതിവു തെറ്റിക്കാതെ എത്തിയത് 11.30ന്. പതിവു ക്ലാസ്മേറ്റ്സ് ഒത്തുചേരൽ അല്ല ഇത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു വിരമിച്ച ഇരുപത്തഞ്ചിലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ കോട്ടയം മണർകാട് നടത്തിയ ഒത്തുചേരൽ വേദിയിലേക്കാണ് റിട്ട.എസ്ഐ ലളിത പതിവുതെറ്റിക്കാതെ അര മണിക്കൂർ ലേറ്റ് ആയി വന്നത്.
റിട്ട. എസ്ഐയും കോട്ടയം ജില്ലയിലെ ആദ്യത്തെ വനിതാ പൊലീസ് ഡ്രൈവറുമായ മണർകാട് കാഞ്ഞിരക്കാട്ട് സരളാകുമാരിയുടെ വീട്ടിലാണ് ഈ പൊലീസ് സംഗമം നടന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ നേതൃത്വം നൽകിയതും സരളാകുമാരിയാണ്.
ഓർമകളിൽ നിന്ന് അവർക്കു പങ്കുവച്ചത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തതിന്റെ അനുഭവങ്ങൾ. സർവീസ് ജീവിതത്തിലെ വീരസാഹസ കഥകൾ. കള്ളന്മാരെയും വിവിധ കേസുകളിലെ പ്രതികളെയും പിടിച്ചതിന്റെ രസകരമായ സന്ദർഭങ്ങളും കൂടിച്ചേർന്നതോടെ ഒത്തുചേരലിന് ആഹ്ലാദം ഇരട്ടിയായി.
റിട്ട. ഡിവൈഎസ്പിമാരായ സാറാമ്മ, ഫിലോമിന, റിട്ട. സിഐമാരായ മേരിക്കുട്ടി, സതി, ഉഷ എന്നിവരും സംഗമത്തിൽ ഒത്തുചേർന്നു. ബാക്കി എല്ലാവരും എസ്ഐ റാങ്കിൽ വിരമിച്ചവരാണ്. 1972 ബാച്ചിൽ ഒപ്പം ഉണ്ടാകുകയും പിന്നീട് വകുപ്പു മാറി റവന്യു സർവീസിൽ കയറി റിട്ട. ഡപ്യൂട്ടി തഹസിൽദാരായി വിരമിക്കുകയും ചെയ്ത റോസക്കുട്ടിയും എത്തി. ഇവർക്കൊപ്പം സന്തോഷം പങ്കിടാൻ കോട്ടയം വനിതാ സ്റ്റേഷൻ എസ്എച്ച്ഒ റജിമോൾ, എസ്ഐ കുഞ്ഞുമോൾ എന്നിവരും എത്തി. 1968, 1972, 1991 എന്നീ ബാച്ചുകളിൽ ഉണ്ടായിരുന്നവരാണു പങ്കെടുത്തത്. ജൂനിയർ ബാച്ചുകാർ സീനിയർ ബാച്ചുകാരെ പൊന്നാടയണിയിച്ചു.