പാലക്കാട് കരിപ്പാലിയിലെ വീട്ടില്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്ന മുതുകാട്ടില്‍ റിജോ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഓടി വീടിനു മുന്നിലെത്തിയത്. അപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. ബസ് ഇടിച്ചുനീക്കിയ ട്രാവലര്‍ വീടിന്റെ മതില്‍ തകര്‍ത്തു നില്‍ക്കുന്നു! വാഹനത്തില്‍ നിന്നുയര്‍ന്ന കരച്ചില്‍ കേട്ട് വാനിന്റെ ചില്ല് തകര്‍ത്ത് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്നില്‍ നിന്നതു റിജോയായിരുന്നു.
ഓട്ടത്തിനിടയില്‍ ശരീരത്തിന്റെ പുറത്തും കൈകാലുകളിലും ചില്ല് തട്ടി മുറിഞ്ഞു. പലരെയും വണ്ടിയുടെ ഷീറ്റ് വെട്ടിപ്പൊളിച്ചാണ് വെളിയിലെടുത്തത്. ആശുപത്രിയിലെത്തിക്കാന്‍ സമീപത്തെ കടയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരും സന്നദ്ധരായി. വിവരമറിഞ്ഞ് ആംബുലന്‍സുകളും ഫയര്‍ഫോഴ്സും എത്തുമ്പോഴേക്കും നാട്ടുകാരുടെ സഹായത്തോടെ പരമാവധി പേരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കാനുമായി. റോഡിന്റെ നിര്‍മാണ പാളിച്ച മൂലം പേടിയോടെയാണ് പാതയോരത്തുള്ള വീട്ടില്‍ കഴിയുന്നതെന്നും കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് ഇവിടെ അപകടത്തില്‍പ്പെട്ടെന്നും റിജോ പറഞ്ഞു.