മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ദിലീപ് എന്നുവേണ്ട എല്ലാ സൂപ്പർതാരങ്ങളുടെയും ‘അപ്പൻ’ വേഷം അലങ്കരിച്ചയാളാണ് നടൻ സായികുമാർ. പുതിയ ലക്കം ‘വനിത’യ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ സിനിമയിലെ മക്കളിൽ ആരാണു കേമൻ എന്ന ചോദ്യത്തിന് സായികുമാർ നൽകിയ രസികൻ മറുപടി ഇങ്ങനെ;
"ന്യൂജൻ സിനിമകളിലൊന്നും അപ്പന്‍ വേണ്ട. വേണമെങ്കില്‍ തന്നെ, വീടിന്റെ മുന്നിലെ ചുവരിലാണ് അപ്പന്മാരുടെ സ്ഥാനം. കണ്ടാല്‍ കൊള്ളാവുന്ന അപ്പൻ വേണമെന്നു നിര്‍ബന്ധമെങ്കില്‍ സോമേട്ടന്റെയും സുകുമാരേട്ടന്റെയും ചിത്രം വയ്ക്കും. ഇടത്തരം അപ്പൻ മതിയെങ്കില്‍ എന്റെയൊക്കെ ചിത്രം. അതും വേണ്ടെങ്കില്‍ സ്റ്റുഡിയോയില്‍ നിന്ന് ആരുടെയെങ്കിലും ചിത്രം.
മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ ‘എടാ വാടാ...’ എന്നു വിളിക്കാമെന്നതാണ് അപ്പനായി അഭിനയിക്കുന്നതിന്റെ ഒരു ഗുണം. മക്കളിൽ മമ്മൂട്ടിയാണു മൂത്തവന്‍. അതിന്‍റെ ഉത്തരവാദിത്തമുണ്ട്. നമ്മളെക്കുറിച്ച് നല്ലതേ പറയു. രണ്ടാമനാണ് ലാൽ. സെറ്റിലും അപ്പനോടുള്ള ബഹുമാനത്തോടെയാകും പെരുമാറുക. കുസൃതിയാണ്. ‘ഇവിടെ വാടാ’ എന്നു വിളിച്ചാൽ ഒന്നു കുണുങ്ങി കറങ്ങിയിട്ടാണെങ്കിലും ഇങ്ങുവരും.
മക്കളിൽ പക്വതയുള്ളയാളാണ് സുരേഷ്ഗോപി. കുടുംബത്തോടും അപ്പനമ്മമാരോടുമൊക്കെ നല്ല കെയറിങ് ആണ്. ഏറ്റവും ഇളയവനാണ് ദിലീപ്. കൂടുതല്‍ കൊഞ്ചിച്ചതിന്റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ‘മൈ ബോസ്’, ‘സൗണ്ട് തോമ’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്സ്’ ഒക്കെ ഞങ്ങൾ ആസ്വദിച്ചു ചെയ്തതാണ്."- സായികുമാർ പറയുന്നു.