Thursday 20 February 2020 03:13 PM IST : By സ്വന്തം ലേഖകൻ

വാത്സല്യം തുളുമ്പുന്ന ഫെയ്സ്ബുക്ക് ചിത്രങ്ങൾ; ഉള്ളിൽ കുഞ്ഞിനെ കൊല്ലാനുള്ള പദ്ധതികൾ

saranya-fb

തരിമ്പു പോലും കരുണയും ദയയും മനസിലില്ലാത്ത ശരണ്യക്ക് സ്നേഹമെന്നത് വെറും പൊയ്മുഖമായിരുന്നു. നൊന്തുപെറ്റ കുഞ്ഞിനെ കൊന്നു തള്ളാൻ ഉറച്ചിരുന്നപ്പോഴും ഏവരേയും വിഡ്ഢികളാക്കി പുറമേ ആ ഒരു വയസുകാരനെ സ്നേഹിക്കുന്നതായി ഭാവിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ശരണ്യ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും സ്വന്തം കുഞ്ഞിന്റെ ചിത്രങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരുന്നത്. ഓരോ അക്കൗണ്ടുകളിലേയും പ്രൊഫൈൽ പിക്ചറുകളിൽ കുഞ്ഞു വിയാന്റെ ചിത്രങ്ങൾ. അതു കാണുമ്പോൾ തന്നെ കാണുമ്പോൾ തന്നെ മനസിലാകും ശരണ്യയുടെ ഇരട്ടമുഖം. വിയാന്റെ പുഞ്ചിരി തൂകുന്ന ആ ചിത്രങ്ങൾ കണ്ട് ശരണ്യ സ്നേഹനിധിയായ അമ്മയാണെന്ന് കരുതിയവർക്ക് ഞെട്ടലായിരുന്നു തുടർന്നു നടന്ന ദാരുണമായ സംഭവങ്ങൾ.

സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ കുഞ്ഞിനോടുള്ള വാത്സല്യം നിറയുമ്പോഴും അവനെ അപായപ്പെടുത്താനുള്ള പദ്ധതികളായിരുന്നു ആ മനസില്‍ നിറയെ. കുഞ്ഞിനെ കാണാതായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടിയോട് കാണിക്കുന്ന സ്നേഹം ജീവിതത്തില്‍ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

കാമുകനൊപ്പം ജീവിക്കുമ്പോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ശരണ്യയുടെ ചിന്ത. ആ ദുഷിച്ച ചിന്താണ് ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിലേക്ക് നയിക്കുന്നതും.

കാമുകനൊപ്പം ജീവിക്കാൻ ശരണ്യ എന്തു കടുംകൈയും ചെയ്യുമെന്ന് പൊലീസ് ഉറപ്പിച്ചതും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ നിന്നാണ്. കാമുകനൊപ്പം ജീവിക്കാനിറങ്ങി തിരിച്ച ശരണ്യയുടെ യഥാർത്ഥ മുഖം അടിവരയിടുന്നതായിരുന്നു മൊബൈൽ ഫോണിലെ ചാറ്റ് ഹിസ്റ്ററി.

ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു.

തിരിച്ചെത്തിയശേഷമാണു ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാതുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം.

വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം  നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. 

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാൾക്ക് ഇതിൽ പങ്കില്ലെന്നാണു പൊലീസ് നിഗമനം.