Wednesday 03 October 2018 11:03 AM IST : By സ്വന്തം ലേഖകൻ

പ്രിയ പത്നി, നൊന്ത്‌ പ്രസവിച്ച അമ്മ; പേടിയാകുന്നു, വേര്‍പാടുകള്‍ അവരറിയുന്ന നിമിഷമോര്‍ത്ത്! കണ്ണുനിറച്ചൊരു കുറിപ്പ്

balu-shafi1

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ വേദനയിലാണ് ഓരോ മലയാളികളും. പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പുകളായിരുന്നു ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഏറെയും കണ്ടത്. കൂട്ടത്തിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ എഴുതിയ വികാരനിർഭരമായ അനുശോചനക്കുറിപ്പാണ് വായനക്കാരുടെ കണ്ണ് നനയ്ക്കുന്നത്. രണ്ടു വയസ്സ് പ്രായമായൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ തനിക്ക് മനസിലാകുമെന്നാണ് ഷാഫി പറയുന്നത്. താനും മകളുമായുള്ള അടുപ്പവും ഷാഫി വിവരിക്കുന്നു.

ഷാഫിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച് ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ്. ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ 'ഇക്ക'യായി. ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന് വിളിക്കാറുണ്ടത്രെ. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട്... (ഇന്ന് രാവിലെയും)

ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട്. ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും. എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും.

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ്.. ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും.. ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്ര മാത്രം പ്രിയപ്പെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത്, ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്. അവൾക്കൊപ്പം തുടരാൻ. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ... വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ്‌ തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു...

ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി... തേജ്വസിനിയെ നൊന്ത്‌ പ്രസവിച്ച അമ്മ... പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ... ഈ വേർപാടുകൾ അവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ.

shafi-balu2