കുടുംബത്തിന്റെ പ്രതീക്ഷകളുമായി സഹോദരങ്ങൾക്കൊപ്പം പ്രവാസം തിരഞ്ഞെടുത്ത ഷെമീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണു ബന്ധുക്കളും സുഹൃത്തുക്കളും. നിറചിരിയോടെ മാത്രം ഇടപെടുന്ന സൗമ്യനായ ഷെമീർ മാത്രമാണ് സുഹൃത്തുക്കളുടെ മനസ്സിൽ. കെട്ടിട നിർമാണ കരാറുകാരനായ പിതാവ് ഉമറുദീനൊപ്പം ഓയൂരിൽ നിന്ന് ആനയടി വയ്യാങ്കരയിലേക്കു താമസം മാറിയ കുടുംബത്തിൽ നിന്നു മക്കൾ ഓരോരുത്തരായി പ്രവാസത്തിലേക്കു തിരിഞ്ഞു.
ഷെമീർ കുവൈത്തിലും സഹോദരങ്ങളായ ഷൈജുവും ഷിജാദും സൗദിയിലും തൊഴിലിനായി എത്തി. കഴിഞ്ഞ 5 വർഷമായി കുവൈത്തിൽ എൻടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീർ 2 വർഷം മുൻപ് പത്തനാപുരം സ്വദേശി സുറുമിയെ വിവാഹം ചെയ്തു. ഇളയ സഹോദരനായ മുഹമ്മദ് നിജാസ് സ്കൂൾ വിദ്യാർഥിയാണ്. ഷെമീറിന്റെ വിയോഗ വിവരം പിതാവിനെ മാത്രമാണ് അറിയിച്ചത്. ബാക്കിയുള്ളവരിൽ നിന്നു വിവരങ്ങൾ മറയ്ക്കാൻ വീട്ടിലെ മൊബൈൽ ഫോണുകളും ടിവിയും ഓഫ് ചെയ്തു. ഭാര്യ സുറുമിക്ക് കുവൈത്തിൽ അപകടം നടന്നതായി മാത്രമാണ് അറിയാവുന്നത്.