ഭൂമിയിലെ മനുഷ്യർക്കു പാട്ടു കേട്ടുറങ്ങാനായി ദൈവം വരം കൊടുത്തു വിട്ട മാലാഖയാണ് ചിത്രയെന്ന് വിശ്വസിക്കുന്ന ആളാണ് തിരുവനന്തപുരം ബഥനി ആശ്രമത്തിലെ ഫാ. ഗബ്രിയേൽ പൊസേന്തി. ദുഃഖിതരെ കേട്ടിരിക്കാൻ, അവർക്ക് സന്തോഷം പകരാൻ ദൈവം വിരൽത്തൊട്ടൊരാളാണ് ഗബ്രിയേൽ പൊസേന്തി അച്ചനെന്നുറപ്പാണ് ഗായിക ചിത്രയ്ക്ക്.
‘‘ഒരു അപകടത്തെ തുടർന്ന് 36 വര്‍ഷമായി കിടപ്പിലാണ് പൊസേന്തി അച്ചൻ. പക്ഷേ, ഇതുപോലെ സന്തോഷമുള്ള വേറൊരാളെ കണ്ടിട്ടില്ല. മകൾ നന്ദന മരിച്ച സങ്കടത്തിൽ നിന്ന് പ്രിയപ്പെട്ടവരുടെയൊപ്പം അച്ചന്റെ കൂടി വിരൽത്തുമ്പു പിടിച്ചാണ് ഞാൻ സന്തോഷത്തിലേക്കും ശാന്തിയിലേക്കും പിച്ച വച്ചത്. പരിചയപ്പെട്ടതു മുതൽ എല്ലാക്കൊല്ലവും അച്ചനെ കാണാനെത്തും.’’
അച്ചൻ: ചിത്ര ക്രിസ്മസ് ആഘോഷിക്കാറുണ്ടോ?
ചിത്ര : മകൾ നന്ദന ഡിസംബർ 18 നാണ് ജനിച്ചത്. ക്രിസ്മസ് ബേബിയാണ്. ഞാൻ വീട്ടിനുള്ളിൽ ക്രിസ്മസ് ട്രീയൊരുക്കുമായിരുന്നു. അത് മോൾക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴൊന്നും ചെയ്യാറില്ല. നല്ല സന്തോഷമുള്ള ഒരു കുട്ടിയായിരുന്നു. എല്ലായിടത്തും ഞങ്ങൾ കൊണ്ടു പോകും. ‘എല്ലായിടത്തും കൊണ്ടുപോകാനാണെങ്കിൽ ഇങ്ങോട്ടു കൊണ്ടുവരണ്ട’ എന്നു സ്കൂളിൽ നിന്ന് പറഞ്ഞപ്പോഴാണ് അത് കുറച്ചത്.
ഞാൻ പെട്ടി പായ്ക്കു ചെയ്യുമ്പോൾ, അവളുടെ പെട്ടിയും അടുക്കുന്നുണ്ടോ എന്നു നോക്കും. ഇല്ലെന്നു കണ്ടാൽ സങ്കടാവും. എന്നാലും വിജയേട്ടന്റെ കൂടെ നിൽക്കാനിഷ്ടമാണ്. ഡിസംബറെത്തിയാൽ ആ ഓർമകളെല്ലാം ഇരച്ചെത്തും.
അഭിമുഖം പൂര്‍ണ്ണമായും ഈ ലക്കം വനിതയില്‍ വായിക്കാം...