മനുഷ്യരുടെ സമാനതകളില്ലാത്ത ക്രൂരതയുടെ നിരയിലേക്ക് ഒരു കഥ കൂടി. ഇന്തോനീഷ്യയിലെ സെക്സ് മാഫിയയാണ് വംശനാശം നേരിടുന്ന വിഭാഗത്തിലുള്ള പോണി എന്ന ഒറാങ്ങുട്ടാനെ ലൈംഗിക അടിമയാക്കി ഇടപാടുകാർക്ക് സമ്മാനിച്ചത്.
2003ൽ നടന്ന സംഭവം അടുത്തിടെ രക്ഷാപ്രവർത്തകർ പുറത്തു വിട്ടതോടെ ലോകമെമ്പാടും ചർച്ചയായി. ബൊർനിയൻ വിഭാഗത്തിലുള്ള ആൾക്കുരങ്ങാണ് പോണി. വേശ്യാവൃത്തിക്കു പേരുകേട്ട കരെങ് പാങി എന്ന ഗ്രാമത്തിൽ നിന്നു രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ഭിത്തിയിൽ കെട്ടിയിട്ട നിലയിൽ നിലത്തു കിടക്കുകയായിരുരുന്നു അവൾ. രണ്ടു ഡോളറിനാണ് ഉടമകൾ അവളെ പ്രാദേശിക എണ്ണപ്പന തോട്ടത്തിലെ തൊഴിലാളികൾക്ക് കാമപൂർത്തീകരണത്തിന് നൽകിയിരുന്നത്.
കുട്ടിയായിരുന്നപ്പോഴാണ് പോണിയെ അവളുടെ അമ്മയുടെ അടുക്കൽ നിന്നു തട്ടിയെടുത്തത്. ഉടമകൾ അവളോടു കാട്ടിയ ക്രൂരതയാകട്ടെ ഏവരേയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതും. ഓരോ രണ്ടു ദിവസം കൂടുമ്പോഴും അവളുടെ രോമങ്ങൾ പൂർണ്ണമായും ഷേവ് ചെയ്യും. എന്നിട്ട് പെർഫ്യും അടിച്ചും ആഭരണങ്ങൾ അണിയിച്ചും സുന്ദരിയാക്കും. ഇതിനൊക്കെ പുറമേ ഇടപാടുകാരെ സംതൃപ്തയാക്കാനുള്ള ചേഷ്ടകളും അവർ അവളെ അഭ്യസിപ്പിച്ചു. അത്രമാത്രം കൊടും ക്രൂരതയാണ് അവർ നടത്തിയിരുന്നത്.
പോണിയെ വളർത്തു മൃഗമായല്ല, ലൈംഗിക അടിമയായിട്ടാണ് ഉപയോഗിച്ചതെന്നത് ഞെട്ടല്‍ ഉളവാക്കിയെന്ന് 2ല003ൽ രക്ഷാപ്രവർത്തന ടീമിൽ ഉണ്ടായിരുന്ന ലോൺ ഡ്രോഷർ– നീൽസൺ പറയുന്നു. മനുഷ്യർക്ക് ഇത്ര ക്രൂരമായി ഒരു മൃഗത്തോടു പെരുമാറാൻ കഴിയും എന്ന തിരിച്ചറിവ് അമ്പരപ്പിക്കുന്നതാണെന്നും ‘ദി സൺ’ ദിനപത്രത്തോട് അദ്ദേഹം പറയുന്നു. വേശ്യാലയത്തിൽ ഇടപാടുകാർക്ക് തെരഞ്ഞെടുക്കാൻ സ്ത്രീകൾ ഉണ്ടെങ്കിലും പലരും പോണിയെ ആണ് തെരഞ്ഞെടുത്തിരുന്നത്. ‘മാഡം’ എന്നു നാട്ടുകാർ വിളിക്കുന്ന സ്ത്രീയുടെ പിടിയിൽ നിന്ന് ബലം പ്രോയോഗിച്ച് പോണിയെ മോചിപ്പിക്കുമ്പോൾ അവൾക്ക് ഏഴു വയസ്സോളം മാത്രമായിരുന്നു പ്രായം. പോണിയെ വിട്ടുകൊടുക്കാതിരിക്കാൻ വടിവാൾ ഉപയോഗിച്ച് വരെ ‘മാഡവും’ കൂട്ടാളികളും ചെറുത്തു നിന്നു. 35 ആയുധധാരികളായ പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പോണിയെ മോചിപ്പിച്ചത്.
തടങ്കലിൽ നിന്നു മോചിപ്പിച്ച പോണിയെ പിന്നീട് ഒറാങ്ങുട്ടാനുകൾക്കുള്ള പുനരധിവാസ കേന്ദ്രത്തിലാക്കി. മനുഷ്യർക്കൊപ്പം അത്രയും നാൾ കഴിഞ്ഞതിനാൽ അവളെ കാട്ടിലേക്ക് തിരിച്ചയയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അധികൃതർ പറയുന്നു. അതേസമയം മൃഗത്തിനോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടിയവർക്കാകട്ടെ ശിക്ഷ ലഭിച്ചതുമില്ല. അതിനുതക്ക ശക്തമായ നിയമം ഇന്തോനീഷ്യയില്‍ ഇല്ലെന്നതാണ് കാരണം. എണ്ണപ്പന കൃഷിക്കായി ഇന്തോനീഷ്യയിൽ ഏക്കറു കണക്കിന് കാടാണ് ഓരോ വർഷവും നശിപ്പിക്കപ്പെടുന്നത്. അതുവഴി ആയിരക്കണക്കിന് മനുഷ്യക്കുരങ്ങുകളുടെ ആവാസ വ്യവസ്ഥയാണ് തകർക്കപ്പെടന്നത്.