ബേക്കലിൽ കാമുകിയെ കാണാൻ തൃശൂരിൽ നിന്നു സമ്മാനങ്ങളുമായി എത്തിയ യുവാവ് ഒടുവിൽ കാമുകിക്കു നേരെ കത്തി വീശി. കുമ്പള സ്വദേശിനിയെ കാണാൻ ബേക്കൽ കോട്ടയ്ക്കു സമീപമെത്തിയ യുവാവിനെയും സുഹൃത്തിനെയും ഒടുവിൽ പൊലീസ് എത്തി പിടികൂടി.
കാമുകിയ്ക്കായി കൊണ്ടുവന്ന സമ്മാനങ്ങൾ പിടിച്ചെടുക്കുകയും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടു. സമൂഹമാധ്യമത്തിലെ വ്യാജ പ്രൊഫൈൽ കണ്ടു വിശ്വസിച്ചാണ് യുവാവ് എത്തിയത്. ഇടയ്ക്കിടെ പണവും മറ്റും കൊടുത്തിരുന്നതായും യുവാവ് പറഞ്ഞു. ഇരുപതുകാരിയെന്നാണ് ഇവർ യുവാവിനെ ധരിപ്പിച്ചിരുന്നത്.
ശരീരം മൊത്തം മൂടിയിരുന്ന വസ്ത്രം ധരിച്ച ‘യുവതിയോടു’ മുഖം കാണണമെന്നു നിർബന്ധം പിടിച്ചു യുവാവ്. അങ്ങനെ മുഖം കണ്ടതോടെയാണു തർക്കമായത്. 50 പിന്നിട്ട സ്ത്രീയാണ് കാമുകിയെന്ന് അറിഞ്ഞതോടെ യുവാവു പണം തിരികെ ആവശ്യപ്പെട്ടു. നിരാകരിച്ചപ്പോൾ കത്തി വീശി. നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് എത്തിയത്.