തിരുവനന്തപുരം കൈതമുക്കിൽ ദാരിദ്ര്യം മൂലം ദുരിതത്തിലായ അമ്മയും മക്കളും സർക്കാർ സംരക്ഷണത്തിൽ പുതുജീവിതം തുടങ്ങി. നഗരസഭാ ശുചീകരണ വിഭാഗത്തിൽ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് മേയർ യുവതിയ്ക്ക് കൈമാറി. ദിവസം 650 രൂപ വേതനത്തിലാണ് നഗരസഭാ ശുചീകരണ വിഭാഗത്തിൽ യുവതിക്ക് ജോലി നല്‍കിയത്.
അമ്മയും രണ്ടു കുഞ്ഞുങ്ങളും വയറുനിറച്ചുണ്ട് മഹിളാമന്ദിരത്തിൽ സന്തോഷത്തിലാണിന്ന്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന നാലു മക്കളെ എസ്എടിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. കുട്ടികളെ ഉപദ്രവിച്ചതിന് പിതാവിനെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാർശ ചെയ്യും.
അമ്മയും കുഞ്ഞുങ്ങളും കഷ്ടതയിൽ കഴിഞ്ഞ സംഭവം പൊതുപ്രവർത്തകരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റെയിൽവേ പുറമ്പോക്കിലെ മുഴുവൻ കുടുംബങ്ങളുടേയും സ്ഥിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ എല്ലാ വീട്ടിലും കയറി പരിശോധിക്കുക പ്രായോഗികമല്ലെന്നായിരുന്നു സ്ഥലം എംഎൽഎ വി എസ് ശിവകുമാറിന്റെ പ്രതികരണം.