2 മാസത്തിലേറെയായി ഷാർജയിലെ മോർച്ചറിയിൽ: മലയാളിയുടെ മൃതദേഹം ഒടുവിൽ തിരിച്ചറിഞ്ഞു
രണ്ട് മാസത്തിലേറെയായി യുഎഇ ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയായ അബ്ദുൽ സത്താറിന്റേതാണ് മൃതദേഹം. കഴിഞ്ഞ ആഗസ്റ്റിലാണ് അബ്ദുൽ സത്താർ മരണപ്പെടുന്നത്. ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ഫോട്ടോയും അബ്ദുൽ സത്താർ തുണ്ടി കണ്ടിയിൽ പോക്കർ എന്ന പേരും മാത്രമാണ് ലഭ്യമായിരുന്നത്. മോർച്ചറിയിൽ അജ്ഞാതമായി സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ വിവരം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് പുറംലോകത്തെ അറിയിച്ചത്. നിരവധി പേർ മരണ വിവരം ഷെയർ ചെയ്യുകയും ചെയ്തു. ഫെയ്സ്ബുക്കിൽ അദ്ദേഹം ചിത്രം സഹിതം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു.
മൃതദേഹം അബ്ദുൽ സത്താറിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും പത്ത് വയസായ ഒരു മകനുമുണ്ട് നാട്ടിൽ. അബൂദാബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്ത് വന്നിരുന്ന ഇദ്ദേഹത്തിന്‍റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു. ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ പറയുന്നത്.
ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷ്റഫ് താമരശ്ശേരി അറിയിച്ചു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലേക്കയക്കുമെന്നും അഷ്റഫ് താമരശ്ശേരി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആളെ തിരിച്ചറിഞ്ഞു... സഹകരിച്ചവര്‍ക്ക് നന്ദി......
ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഇന്നലെ ഇട്ട പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആളെ തിരിച്ചറിഞ്ഞു. ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടു ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലെക്കയക്കും. പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ശ്രമമാണ് ഇതിന്‍റെ പിന്നില്‍. നന്മയില്‍ സഹകരിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ എന്നും മുന്നിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു..... പറഞ്ഞാല്‍ തീരാത്തത്ര നന്ദി സഹോദരങ്ങളെ....... ഈ വിഷയത്തില്‍ സഹകരിച്ച ഷാര്‍ജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.