Friday 22 May 2020 03:25 PM IST : By സ്വന്തം ലേഖകൻ

സൂരജിന് പാമ്പുകളെ ഇഷ്ടം, കയ്യിലെടുത്ത് കളിപ്പിക്കും; മരിക്കുന്നതിനു മുമ്പും ഉത്ര മുറിയില്‍ പാമ്പിനെ കണ്ടു; ദുരൂഹത; അന്വേഷണം

uthra-c

കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിലാണ് അസ്വാഭ്വാവികത സംശയിക്കുന്നത്.  ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്.  ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭര്‍ത്താവ് സൂരജും പരാതി നല്‍കിയതോടെയാണ് മരണത്തിലെ ദുരൂഹതകള്‍ക്ക് ആക്കംകൂടുന്നത്. 

മരണവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്. 

അടൂരിലെ ഭര്‍ത്തൃവീട്ടില്‍ വച്ച് ഉത്തരയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ് വീട്ടില്‍ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയതായും ഉത്തര പറഞ്ഞിരുന്നുവെന്നും ഉത്തരയുടെ ബന്ധുക്കള്‍ പറയുന്നു. സൂരജിന് പാമ്പ് പിടിുത്തക്കാരുമായി ബന്ധമുണ്ടെന്നും പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നും ഉത്തരയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിനു ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്.  കുടുംബവീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണു മൊഴി നല്‍കിയത്. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഉത്ര– സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.