തെറ്റിദ്ധാരണകളും വ്യാജപ്രചരണങ്ങളും ഇനി മറന്നേക്കാം. ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ വാവ സുരേഷ് സോഷ്യൽ മീഡിയക്ക് മുമ്പാകെയെത്തി. അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിപ്പിരിക്കുകയായിരുന്നു. നിലവിൽ അപകട നില തരണം ചെയ്തതായും ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറിയതായും വാവ സുരേഷ് അറിയിച്ചു. തന്റെ യൂ ട്യൂബ് പേജിലൂടെയാണ് പ്രാർത്ഥിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിച്ച് സുരേഷ് എത്തിയത്.
പത്തനംതിട്ടയിലെ കലഞ്ഞൂരിൽ വച്ചാണ് വാവ സുരേഷിന് അണിലിയുടെ കടിയേൽക്കുന്നത്. വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്‍കിയത്.
ജീവിതത്തിൽ ഇന്നു വരെ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിച്ചത്. കുറേ ഡോക്ടർമാരുടേയും നഴ്സുമാരുടേയും മെഡിക്കൽ കോളജിലെ ജീവനക്കാരുയുമെല്ലാം പരിചരണം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. ആരോഗ്യ മന്ത്രി വിളിച്ചിരുന്നു. സൗജന്യ ചികിത്സനൽകുമെന്ന് അറിയിച്ചെന്നും പറഞ്ഞെന്നും വാവ സുരേഷ് പറയുന്നു. അപകട നില തരണം ചെയ്തെങ്കിലും അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ചികിത്സയുടെ ഭാഗമായി കയ്യിലും കഴുത്തിലും കെട്ടുമായാണ് വാവസുരേഷ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വാവ സുരേഷിന്റെ ആരോഗ്യ നില സംബന്ധിച്ച് തെറ്റിദ്ധാരണ പടർത്തുന്ന നിരവധി വാർത്തകളാണ് പുറത്തു വന്നിരുന്നത്.