വയനാട് തലപ്പുഴയിൽ നിന്നും കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് മറ്റൊരു സഹോദരി ബീന പൊലീസിനെ സമീപിച്ചത്. വരയാല്‍ സ്വദേശി ഷൈനിയെ 18 വര്‍ഷം മുന്‍പാണ് കാണാതാകുന്നത്. 2005 ഏപ്രിൽ മുതൽ കാണാതായ ഷൈനിയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി എന്നാണ് ബീനയുടെ പരാതി. ഷൈനിയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വാദം. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തിയപ്പോഴെല്ലാം ഇക്കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു.
‘2002ല്‍ താന്‍ കുവൈത്തിലേക്ക് പോയി. 2007ല്‍ തിരിച്ചുവന്ന് അമ്മയോട് ഷൈനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവത്തിന് അറിയാമെന്നായിരുന്നു അമ്മയുടെ മറുപടി. അന്ന് സംശയമേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും താന്‍ വിദേശത്ത് പോയി 2012ല്‍ തിരിച്ചുവന്നു. അമ്മയ്ക്ക് മൊബൈല്‍ വാങ്ങിക്കൊടുത്തു. ഒരു വര്‍ഷത്തോളം അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അമ്മയുമായി അടുപ്പം സ്ഥാപിച്ചു. അതിനിടെ വീടുപണി തുടങ്ങാന്‍ തീരുമാനിച്ചു. അതിനിടെ അമ്മയോട് ഷൈനിയെക്കുറിച്ചു ചോദിച്ചു. താന്‍ വീട് പണിയാന്‍ പോവുകയാണ്, ഈ സ്ഥലത്ത് വല്ലതുമാണോ അവളെ അടക്കിയതെന്ന് ചോദിച്ചപ്പോള്‍ ആ ശവം അവിടെ നിന്നും മാറ്റിയെന്നായിരുന്നു അമ്മയുടെ മറുപടി. പക്ഷേ തനിയ്ക്കത് വിശ്വാസമില്ലെന്നും ബീന പറയുന്നു. ’
ബീനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൈനി താമസിച്ചിരുന്ന വീടിന്റെ പരിസരം അന്വേഷണസംഘം കുഴിച്ച് പരിശോധിച്ചു. പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ മുറ്റം കുഴിച്ചു പരിശോധിക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചത്. പരിശോധനയിൽ സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം. ബീനയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്റെ വാദം.