വാസ്കോ ഡി ഗാമയ്ക്കും മുൻപ് കേരളത്തിൽ നിന്ന് യൂറോപ്പിലടക്കം വിദേശ രാജ്യങ്ങളിൽ കച്ചവടവുമായി സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, നിഗൂഢതകളൊളിപ്പിച്ച പതിനെട്ടാംകൂറ്റുകാർ... ആ കഥാപാത്രങ്ങൾക്കൊപ്പം അതിന്റെ രചയിതാവ് സഞ്ചരിച്ച വഴികൾ. ലോകസഞ്ചാരികളും വിശ്വപൗരൻമാരുമായിരുന്ന ഇട്ടിക്കോര കുടുംബത്തിന്റെ കഥ

വാസ്കോ ഡി ഗാമയ്ക്കും മുൻപ് കേരളത്തിൽ നിന്ന് യൂറോപ്പിലടക്കം വിദേശ രാജ്യങ്ങളിൽ കച്ചവടവുമായി സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, നിഗൂഢതകളൊളിപ്പിച്ച പതിനെട്ടാംകൂറ്റുകാർ... ആ കഥാപാത്രങ്ങൾക്കൊപ്പം അതിന്റെ രചയിതാവ് സഞ്ചരിച്ച വഴികൾ. ലോകസഞ്ചാരികളും വിശ്വപൗരൻമാരുമായിരുന്ന ഇട്ടിക്കോര കുടുംബത്തിന്റെ കഥ

വാസ്കോ ഡി ഗാമയ്ക്കും മുൻപ് കേരളത്തിൽ നിന്ന് യൂറോപ്പിലടക്കം വിദേശ രാജ്യങ്ങളിൽ കച്ചവടവുമായി സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, നിഗൂഢതകളൊളിപ്പിച്ച പതിനെട്ടാംകൂറ്റുകാർ... ആ കഥാപാത്രങ്ങൾക്കൊപ്പം അതിന്റെ രചയിതാവ് സഞ്ചരിച്ച വഴികൾ. ലോകസഞ്ചാരികളും വിശ്വപൗരൻമാരുമായിരുന്ന ഇട്ടിക്കോര കുടുംബത്തിന്റെ കഥ

വാസ്കോ ഡി ഗാമയ്ക്കും മുൻപ് കേരളത്തിൽ നിന്ന് യൂറോപ്പിലടക്കം വിദേശ രാജ്യങ്ങളിൽ കച്ചവടവുമായി സഞ്ചരിച്ച ഫ്രാൻസിസ് ഇട്ടിക്കോര, നിഗൂഢതകളൊളിപ്പിച്ച പതിനെട്ടാംകൂറ്റുകാർ... ആ കഥാപാത്രങ്ങൾക്കൊപ്പം അതിന്റെ രചയിതാവ് സഞ്ചരിച്ച വഴികൾ.

ലോകസഞ്ചാരികളും വിശ്വപൗരൻമാരുമായിരുന്ന ഇട്ടിക്കോര കുടുംബത്തിന്റെ കഥ രൂപപ്പെടുന്നത് ആദ്യനോവൽ ആൽഫ പ്രസിദ്ധീകരിച്ച് അധികം കഴിയും മുൻപേ തന്നെ ആയിരുന്നു. ആൽഫ ഒരു പൊളിറ്റിക്കിൽ ഫിക്ഷനായിട്ടാണ് എഴുതിയതെങ്കിലും വായനക്കാർ കണ്ടത് സയൻസ് ഫിക്ഷനായിട്ടൊക്കെ ആയിരുന്നു എന്നു തോന്നി. അതുകൊണ്ട് അടുത്ത രചന പുതിയകാലത്തിന് അനുസൃതമാകണമെന്ന് നിശ്ചയിച്ചു. കച്ചവടത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രമേയം ആയാലെന്താ എന്നും തോന്നി.

ADVERTISEMENT

പല ആശയങ്ങളും ചിന്തിക്കുന്നതിനിടയിലാണ് എന്റെ നാടായ കുന്നംകുളവുമായി അതിനെ ബന്ധപ്പെടുത്താമെന്ന് തോന്നിയത്. കുട്ടിക്കാലം മുതൽ പല സ്ഥലത്തു ചെല്ലുമ്പോഴും കച്ചവടത്തിന്റെയും കൃത്രിമങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്തു നിന്ന് വരുന്നവൻ എന്ന രീതിയിൽ കളിയാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, 15 വയസ്സുവരെ മാത്രമേ കുന്നംകുളം എനിക്കു പരിചിതമായിട്ടുള്ളു. അതിനുശേഷം പഠനവും ജോലിയുമായി ദൂരെ സ്ഥലങ്ങളിലായിരുന്നു. കുന്നംകുളത്തെ കൂടുതൽ അറിയണം...

ഇട്ടിക്കോരയ്ക്കു വേണ്ടിയുള്ള യാത്രകൾ ആരംഭിക്കുന്നത് ഈ അവസ്ഥയിൽ നിന്നാണ്. ഇട്ടിക്കോര എഴുതുന്ന സമയത്ത് കുന്നംകുളത്ത് എന്നെ അറിയുന്നവർ ആരുമില്ല. കാരണം ആറാം ക്ലാസ്-എഴാം ക്ലാസ് വരയെ ഞാൻ അവിടെ പഠിച്ചിട്ടുള്ളു, എന്റെ സമപ്രായക്കാരൊക്കെ കോളജ് പഠനം കേരള വർമയിലോ സെന്റ് തോമസിലോ ഒക്കെ ആയിരുന്നു. ഞാന്‍ ആലുവയിലും. അതുകൊണ്ട് അവരുമായി എനിക്കും തീരെ ബന്ധമില്ല. ഈ അജ്ഞാതാവസ്ഥ എനിക്ക് പ്രയോജനപ്പെടുത്താനായി.‌

ADVERTISEMENT

അങ്ങാടിയിൽ അലഞ്ഞ്

ഇന്നത്തെ കുന്നംകുളം ടൗണിന് തെക്കുപടിഞ്ഞാറ് അൽപം താഴെയാണ് കുന്നംകുളത്തങ്ങാടി. അങ്ങാടി എന്നു പറയുമെങ്കിലും അതിനൊരു അഗ്രഹാരത്തിന്റെ സ്വഭാവമാണ്. നിറച്ച് വീടുകൾ, അതിനിടയിലൂടെ ചെറു റോഡുകൾ, ഒരു വീടിന്റെ ചുമര് അടുത്തവീടാണ്, വീടുകളുടെ ഉള്ളിൽ പീടികകൾ, കെട്ടിടങ്ങൾക്കിടയിൽ ചെറുകപ്പേളകൾ, അല്ലെങ്കിൽ കുരിശുകൾ... അതിനു സമീപമുള്ള വീടുകളിൽ കച്ചവടസ്ഥലങ്ങളുണ്ട്. ചിലേടത്ത് പ്രസ് കാണാം.

കുന്നംകുളത്തിന്റെ ഹെലിക്യാം ദൃശ്യം
ADVERTISEMENT

ഈ അങ്ങാടിയിൽ പല തവണ, എണ്ണം പറയാൻ പറ്റില്ല അത്ര തവണ, പല സമയങ്ങളിലായി പോയിരുന്നു. ഈ സഞ്ചാരങ്ങളാണ് ഇട്ടിക്കോര എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. അവിടത്തെ ആളുകളുമായി സംസാരിക്കുകയും അങ്ങാടിയുടെ തെരുവുകളിലൂടെ നടക്കുകയുമൊക്കെ ചെയ്യുമ്പോൾ ആ കഥ നമ്മുടെയുള്ളിൽ വികസിക്കുകയായിരുന്നു. അക്കാലത്ത് ഞാറാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ഒക്കെ സ്വദേശമായ ഇയ്യാലിൽ നിന്ന് സ്കൂട്ടറിൽ രാവിലെ പുറപ്പെടും. കുന്നംകുളത്തിന്റെ പല ഭാഗത്തും കറങ്ങും. അവിടെ ഏതെങ്കിലും കാപ്പിക്കടകളിലോ ഹോട്ടലിലോ കയറും, ആൾക്കാരുമായി സംസാരിച്ചിരിക്കും. അവർ പറയുന്ന പഴയ കഥകൾ കേൾക്കും. കുന്നംകുളത്ത് ക്രൈസ്തവരുടെ പല വിഭാഗങ്ങളിലുള്ളവർ ഉണ്ട്, അവർക്കെല്ലാം പ്രത്യേകം പള്ളികളുമുണ്ട്. ഈ പള്ളികളിലേക്കൊക്കെ പോകും. ഓരോരുത്തരുടെയും സംസാര ശൈലികൾ ശ്രദ്ധിക്കും. ഇങ്ങനെയൊക്കെയാണ് ഉള്ളിലുണ്ടായിരുന്ന കഥ വികസിക്കുന്നത്.

കോരപ്പാപ്പന്റെ മാളിക

കോരപ്പാപ്പൻ എന്ന കഥാപാത്രത്തിന്റെ വാസം അങ്ങാടിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് എന്ന രീതിയിലായിരുന്നു എഴുത്ത് തുടങ്ങുന്നത്. എന്നാൽ പിന്നീട് അത് അടുപ്പൂട്ടിപ്പള്ളിയുടെ പ്രദേശത്തേക്ക് മാറിയത് ചില സഞ്ചാരങ്ങൾക്ക് ശേഷമാണ്. അങ്ങാടിയുടെ അവിടെ നിന്ന് അൽപം മുകളിലേക്ക് വന്ന് ഇപ്പോഴത്തെ നഗരത്തിനു ശേഷം ചെറു കുന്നു പോലെ മുകളിലേക്ക് നീങ്ങുമ്പോഴാണ് അടുപ്പ് കൂട്ടിയപോലെ

ഈ പള്ളിയും ആശുപത്രിയുമൊക്കെയുള്ളത്. അവിടെ നിന്നു നോക്കുമ്പോൾ കുന്നംകുളത്തിന്റെയും അങ്ങാടിയുടെയും ഒക്കെ കാഴ്ചകൾ മറ്റൊരുവിധത്തിലാണ്. താഴെയുള്ള അങ്ങാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലെയല്ല അത്. നാലോ അഞ്ചോ പ്രാവശ്യം ഇവിടൊക്കെ സഞ്ചരിച്ചപ്പോഴാണ് കോരപ്പാപ്പന്റെ താമസം അടുപ്പൂട്ടി മാളികയിലേക്ക് ആക്കുന്നത് നന്നാവില്ലേ എന്നു തോന്നുന്നത്. ഈയൊരു മാറ്റത്തിലൂടെയാണ് ഇട്ടിക്കോര എന്ന കഥാപാത്രത്തിന്റെ, അതുപയോഗിച്ച് കഥ പറയാനുള്ള രസകരമായ ഭൂമികയിലേക്ക് എത്തുന്നത്.

അങ്ങനെയൊരിക്കലാണ് ആർത്താറ്റ് പള്ളിയെക്കുറിച്ച് ഒരു കഥ കേട്ടത്. പിന്നീടൊരു ദിനം അവിടേക്ക് പുറപ്പെട്ടു. അന്ന് രാവിലെ കുർബാനയോ പ്രാർഥനയോ കഴിയുന്ന സമയത്താണ് ഞാൻ അവിടെത്തുന്നത്. ആളുകൾ പിരിഞ്ഞ് തിരക്കൊതുങ്ങിയ ശേഷം പള്ളിയുടെ ഭാഗങ്ങൾ ചുറ്റിക്കണ്ടു. ആർത്താറ്റ് പടിയോല എന്ന ചരിത്രരേഖയെപ്പറ്റി കേട്ടിട്ടുണ്ട്. അതിന്റെ ഉള്ളടക്കം അവിടെ കല്ലിൽ ആലേഖനം ചെയ്തുവച്ചിരിക്കുന്നത് വായിച്ചു. അപ്പോൾ ഈ പടിയോലയെക്കുറിച്ച് കൂടുതൽ അറിയാൻ എന്താണ് വഴി എന്നാലോചിച്ചു. പള്ളിയിൽ നിന്ന് ഇറങ്ങി വന്ന സുമുഖനായ ഒരാളോട് ഇത് അന്വേഷിച്ചു. കുന്നംകുളത്ത് ഗേൾസ് ഹൈസ്കൂളിനു സമീപം താമസിക്കുന്ന മാത്യുവക്കീലിനെ കണ്ടാൽ മതി. അദ്ദേഹം ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നു പറഞ്ഞു.

അന്ന് ബസ്സിലായിരുന്നു പോയത്. പള്ളിയിൽ നിന്ന് ഇറങ്ങി ബസ് കാത്തു നിൽക്കുമ്പോൾ മാണിവക്കീലിനെപ്പറ്റി പറഞ്ഞ ആൾ കാറിൽ അതുവഴി കടന്നുപോകുന്നതു കണ്ടു. കുന്നംകുളം നഗരത്തിനും ആർത്താറ്റിനും ഇടയിലാണ് ഈ സ്കൂൾ. അവിടെ ബസ്സിറങ്ങി വക്കീലിന്റെ വീടിനെപ്പറ്റി ചോദിക്കാൻ നിൽക്കുമ്പോഴാണ് പള്ളിയിൽ വച്ചു കണ്ട അതേ മനുഷ്യൻ തൊട്ടു മുൻപിലുള്ള വീട്ടിൽ കാറിൽ നിന്ന് ഇറങ്ങി വരുന്നത്. അദ്ദേഹത്തോട് തന്നെ വക്കീലിന്റെ വീട് അന്വേഷിച്ചു, തൊട്ടടുത്തതതാണെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടി. നേരേ ആ വീടിനടുത്തെത്തി.

വക്കീൽ പറമ്പിലെന്തോ പണിയിലാണ്, വിളിക്കാമെന്നു ജോലിക്കാരി പറഞ്ഞു. അൽപസമയത്തിനുള്ളിൽ വക്കീൽ വന്നു, ഏതാനും ചോദ്യങ്ങൾ ചോദിച്ചു. ഗേറ്റിനു പുറത്ത് തന്നെ നിന്ന് ഞാൻ മറുപടി നൽകി. പടിയോലയെക്കുറിച്ചറിയാനാണ്, പുസ്തകം എഴുതാനുള്ള ആവശ്യത്തിനാണ് എന്നൊക്കെ പറഞ്ഞപ്പോ

ൾ ഗേറ്റ് തുറന്നു. പിന്നെ മുറ്റത്തു നിന്നുതന്നെ മറ്റൊരു വിസ്താരം നടത്തി, എന്റെ സത്യസന്ധത ബോധ്യപ്പെട്ടിട്ടാകാം ഉള്ളിലേക്ക് വിളിച്ച് പടിയോലയുടെ ഒറിജിനലിന്റെ ചിത്രം കാണിച്ചു തന്നു, ചരിത്രം പറഞ്ഞു. ഫ്രാൻസിസ് ഇട്ടിക്കോരയുടെ കഥയ്ക്ക് പ്രയോജനപ്പെടുന്ന പലതും അദ്ദേഹവുമായി സംസാരിച്ചപ്പോൾ കിട്ടി.

അർത്താറ്റ് തുറമുഖമോ?

അർത്താറ്റ് പള്ളിയുടെ അവിടെനിന്ന് ഗുരുവായൂർ വശത്തേക്ക് സഞ്ചരിക്കുന്ന റോഡിലേക്കു നോക്കുമ്പോൾ താഴേയാണ് ചാട്ട് കുളം. പള്ളിയിൽ നിന്നു നോക്കിയാൽ അത് കാണില്ല, കുത്തനെയുള്ള ഇറക്കത്തിലാണ് കുളം. എന്നാൽ അതിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവിടം മുതൽ മണ്ണിന്റെ സ്വഭാവത്തിലൊക്കെ മാറ്റം കാണാം. ആർത്താറ്റൊക്കെ പൊതുവെ വെട്ടുകല്ല് കാണുന്ന പ്രദേശമാണ്. എന്നാൽ ഇറക്കം ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ മണലുള്ള പ്രദേശമാണ്. നമ്മൾ കേട്ട കഥകളിൽ ചിലതിൽ ആർത്താറ്റ് നിന്ന് വലിയ വഞ്ചികളിൽ കച്ചവടത്തിനു പുറപ്പെടുന്ന ചിത്രങ്ങളൊക്കെയുണ്ടായിരുന്നു.

പൊന്നാനി ഹാർബർ ആധുനിക കാലത്ത്

കാലങ്ങൾക്കിപ്പുറത്ത് നിന്ന് നോക്കുമ്പോൾ അവിടെങ്ങും അത് സംഭവിക്കാൻ സാധ്യതയില്ല. ഇപ്പോൾ ആർത്താറ്റ് നിന്ന് കടലിനു സമീപത്തേക്ക് കുറഞ്ഞത് ഒൻപത്-പത്ത് കിലോമീറ്റർ ദൂരമുണ്ട്. ഒരു കാലത്ത് ആർത്താറ്റ് വരെ കടൽ കയറിക്കിടന്നിരിക്കാം എന്ന സാധ്യത ഈ മണ്ണിന്റെ സ്വഭാവത്തിൽ നിന്ന് ഊഹിക്കാം.

കുന്നംകുളം പട്ടാമ്പി റൂട്ടിൽ ഒരിടത്ത് മന്ത്രവാദമൊക്കെ നടത്തുന്ന പള്ളീലച്ചനെക്കുറിച്ച് ചില കഥകൾ കേട്ടപ്പോൾ ആ സ്ഥലം തിരഞ്ഞ് കുറേ നടന്നതും രസകരമായ ഓർമയാണ്.

പൊന്നാനിയും കുമ്പിടി കടവും

നോവലിലെ കോരമാപ്ലയുടെയും ഇട്ടിക്കോരയുടെയുമൊക്കെ നാവിക സഞ്ചാരങ്ങൾക്ക് തുടക്കമിടുന്ന പൊന്നാനിയും കപ്പൽ നിർമാണശാല തുടങ്ങിയ ഭാരതപ്പുഴയിലെ കുമ്പിടിക്കടവുമൊക്കെ ഇട്ടിക്കോര സഞ്ചാരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ആനക്കരയ്ക്ക് അടുത്താണ് കുമ്പിടി. പണ്ട് “നൂലിട്ടാൽ നൂൽക്ക് നിലയില്ലാത്ത കുമ്പിടിക്കടവ്’’ എന്നൊക്കെയാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അവിടെ നിന്ന് അഞ്ഞൂറ് അറുനൂറ് വർഷങ്ങൾക്കു മുൻപ്

വലിയ വഞ്ചികളിൽ പൊന്നാനിയിലേക്ക് പോകുകയും തുടർന്ന് കപ്പലുകളിൽ പല രാജ്യങ്ങളിലേക്കും പോകുമെന്നായിരുന്നു കഥകൾ. കുമ്പിടിക്കടവിൽ ഈ കാലത്ത് ചെന്നു നോക്കുമ്പോൾ പുഴയ്ക്ക് ആഴമില്ല. മണ്ണ് വന്ന് നികന്നിരിക്കുന്നു.

പൊന്നാനി അഴിമുഖത്ത് ചെന്നാൽ പണ്ട് കാലത്ത് വലിയ കപ്പലുകൾ വന്ന് നങ്കൂരമിട്ട് കിടക്കുന്നതും ചരക്ക് കയറ്റുന്നതുമൊക്കെ നമുക്ക് ശരിക്ക് ഭാവനയിൽ കാണാം. നാലോ അഞ്ചോ തവണ നോവലെഴുത്തിന്റെ ആവശ്യത്തിനു തന്നെ പൊന്നാനിയിൽ പോയിരുന്നു. ഒന്നു രണ്ടു തവണ അവിടത്തെ അന്തരീക്ഷം മനസ്സിലാക്കാൻ രാത്രി താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കുന്നംകുളത്തും പരിസരങ്ങളിലും ഏകദേശം രണ്ടു വർഷമെങ്കിലും ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കായി അലഞ്ഞിട്ടുണ്ട്.

വാസ്കോ ഡി ഗാമ പില്ലർ, മിലിന്ദ് പോർട്ട്, മൊസാംബിക്ക്.

ഭാവനാസഞ്ചാര ലോകം

ഇട്ടിക്കോരയുടെ വിദേശ സഞ്ചാരങ്ങളെക്കുറിച്ചാണെങ്കിൽ, നോവൽ എഴുതുന്ന സമയത്ത് അതിൽ പറയുന്ന പല സ്ഥലങ്ങളിലും നേരിട്ട് പോയിരുന്നില്ല. വിരലിൽ എണ്ണാവുന്നത്ര സ്ഥലങ്ങളിൽ കാലങ്ങൾക്കു മുൻപ് പോയിട്ടുണ്ട്. ബാക്കി എല്ലാം ഭാവനാസഞ്ചാരങ്ങൾ മാത്രം. പൊകാത്ത സ്ഥലങ്ങളെക്കുറിച്ച് ധാരണ കിട്ടാൻ ഇംഗ്ലിഷ് ഡോക്യുമെന്ററികളെയാണ് ആശ്രയിച്ചത്. നോവൽ പ്രസിദ്ധീകരിച്ച ശേഷം കഥയിൽ വന്ന ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ പോയിരുന്നു. ഇറ്റലിയും റോമും പിയത്ത ശിൽപവും അയർലൻഡുമൊക്കെ കണ്ടത് ഫ്രാൻസിസ് ഇട്ടിക്കോരയുടെ പല പതിപ്പുകളും വന്ന ശേഷമാണ്. അതേപോലെ കെനിയയിലെ മൊസാംബിക്കിനു സമീപമുള്ള മിലിന്ദ് പോർട്ടും. അവിടെ നിന്നാണ് വാസ്കോ ഡി ഗാമ ഗുജറാത്തി വ്യാപാരിയെയും കൂട്ടി കേരളത്തിലേക്ക് തിരിക്കുന്നത്. നോവലിൽ പരാമർശിക്കുന്ന, എന്നാൽ ഇതുവരെ പോകാത്തതും പോകാന്‍ ആഗ്രഹിക്കുന്നതുമായ സ്ഥലമാണ് പെറുവിലെ ലിമയിലുള്ള പ്രണയികളുടെ പാർക്ക്. പ്രണയം പങ്കിട്ട് ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ സ്വാതന്ത്ര്യമുള്ള സ്ഥലം..

ലിമയിലെ പ്രണയികളുടെ പാർക്ക്

ഇട്ടിക്കോരയുടെ സഞ്ചാരങ്ങൾ അച്ചടി മഷി പുരണ്ടെങ്കിലും കോരമാർക്കൊപ്പമുള്ള എന്റെ സഞ്ചാരങ്ങൾ അവസാനിച്ചിട്ടില്ല. അതു തുടരുകയാണ്....

ADVERTISEMENT