മലയാളികൾ ഹൃദയപൂർവം സ്വീകരിച്ച മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണു കനിഹ. വീരകേരളവർമ പഴശ്ശിരാജയുടെ പത്നി മാക്കത്തിന്റെ റോൾ ഗംഭീരമാക്കിയാണു കനിഹ മലയാള സിനിമയിൽ നായികാ പദവി അടയാളപ്പെടുത്തിയത്. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നീ സിനിമകൾ കനിഹയുടെ കരിയറിൽ തിളങ്ങി നിൽക്കുന്നു. മലയാളത്തിൽ സജീവമായ ശേഷം സമൂഹമാധ്യമങ്ങളിൽ ‘ലൈവായ’ കനിഹ ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം കനിഹ ‘സോഷ്യൽ മീഡിയ ആക്ടിവിസം’ ഊർജിതമാക്കി.
ഗിറ്റാർ വായിക്കുന്ന വിഡിയോയ്ക്കു ശേഷം കനിഹ പുറത്തുവിട്ടത് കടൽത്തീരത്തു നിന്നുള്ള ഫോട്ടോയാണ്. ഒരുപാടു യാത്ര ചെയ്യാൻ ഇഷ്ടമാണെന്നും കടൽത്തീരത്തിന്റെ ഭംഗി ആസ്വദിക്കുമ്പോൾ നിശബ്ദയാണ് അനുയോജ്യമെന്നും താരം പറയുന്നു. ‘ഈ പ്രപഞ്ചം നമ്മുടെ നിശബ്ദത കേള്‍ക്കുന്നു’ – ഇതാണു ബീച്ചിൽ നിന്നുള്ള ഫോട്ടോയുടെ അടിക്കുറിപ്പ്. ന്യൂയോർക്കിലെ ഒരു കടൽത്തീരത്തു നിന്നുള്ളതാണത്രേ ഈ ഫോട്ടോ. യാത്ര ചെയ്യാന്‍ കഴിയാതെ, ഓര്‍മകളിലൂടെ യാത്ര ചെയ്യുന്നു – ഫോട്ടോ പങ്കുവെച്ച് കനിഹ എഴുതി. ലോക്ഡൗണിൽ സഞ്ചാരം മുടങ്ങി നിരാശപ്പെടുന്നവര്‍ക്കാണു ഫോട്ടോ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.
ഗിറ്റാര്‍ വായന പരിശീലിമ്പോഴും അതിന്റെ വീഡിയോ എടുക്കാൻ ശ്രദ്ധിച്ച താരമാണു കനിഹ. ഈ ജീവിതത്തില്‍ പഠിക്കാന്‍ കഴിയുതെല്ലാം പഠിക്കാന്‍ ശ്രമിക്കുക എന്നൊരു കുറിപ്പും അതിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. പെർഫ്യൂം എന്ന സിനിമയിൽ പ്രധാനകഥാപാത്രമായി അഭിനയിക്കുന്നതിനിടെയാണു ഗിറ്റാർ പരിശീലനം. ഹരിദാസാണു സംവിധായകൻ. പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നഗരത്തിൽ ജീവിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണു പെർഫ്യൂം. നഗര ജീവിതത്തിന്റെ പ്രലോഭനങ്ങളും അതിൽ അകപ്പെടുമ്പോൾ ഒരു വീട്ടമ്മയ്ക്കു സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണു കഥയിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്.