‘അമ്മ കിണറ്റിൽ വീണു’ ഫയർഫോഴ്സിനോട് കരഞ്ഞു പറഞ്ഞ് കുഞ്ഞുങ്ങൾ; തലയിലേക്കു ഇഷ്ടിക കഷണങ്ങൾ വീണ് ഉദ്യോഗസ്ഥന്റെ മരണം
കൊല്ലം കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം നടന്നത് പ്രതികൂല ഘടകങ്ങൾക്കിടയിൽ. മഴ പെയ്തു തീർന്ന സമയത്തായിരുന്നു അപകടം. പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നുവെന്ന് അയൽവാസിയായ ബാബു പറഞ്ഞു. കിണറിന് 80 അടി താഴ്ചയുണ്ട്. കിണറിന്റെ തൂണും ഇടിഞ്ഞിരുന്നു. ശിവകൃഷ്ണൻ ഈ നാട്ടുകാരനല്ല. അയാളെപ്പറ്റി കാര്യമായൊന്നും അറിയില്ലെന്നും ബാബു പറഞ്ഞു.
പ്രദേശത്തേക്ക് എത്തിയ ഫയർ ഫോഴ്സ് സംഘത്തിന് അർച്ചനയുടെ മക്കളാണ് വഴികാട്ടിക്കൊടുത്തത്. ഇടുങ്ങിയ വഴിയിലൂടെ വീട്ടിൽ എത്തിയായിരുന്നു രക്ഷാപ്രവർത്തനം. അമ്മ കിണറ്റിൽ വീണു എന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പരിഭ്രമത്തോടെയും കരഞ്ഞും മക്കൾ അവരോട് പറഞ്ഞത്.
താൻ ഒരു മണിയോടെയാണ് സംഭവം അറിയുന്നതെന്ന് വാർഡ് മെംബർ രഞ്ജിനി പറഞ്ഞു. അപ്പോൾ തന്നെ സംഭവസ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയാണ് ആദ്യം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു ഫയർഫോഴ്സ് വാഹനം എത്തിയാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുത്തത്. ശിവകൃഷ്ണനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പഴക്കം ഉള്ള കിണറായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.
രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് അർച്ചനയ്ക്കുള്ളത്. അർച്ചനയേയും അമ്മയേയും മൂന്ന് കുട്ടികളെയും പരിചയമുണ്ട്. അഞ്ച് വർഷം മുൻപാണ് അവർ ഇവിടെ താമസം തുടങ്ങിയത്. ഇന്ന് വീട്ടിൽ ചെല്ലുമ്പോഴാണ് ശിവകൃഷ്ണൻ രണ്ട് മാസമായി വീട്ടിലുണ്ടായിരുന്നു എന്ന വിവരം അറിയുന്നതെന്നും രഞ്ജിനി പറഞ്ഞു.
കൈവരിയുടെ ബലക്കുറവാണ് അപകടത്തിനു കാരണമെന്ന് കൊട്ടാരക്കര ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വേണു പറഞ്ഞു. ശരീരത്തിൽ റോപ്പ് ഉണ്ടായിരുന്നതിനാൽ അപകടം നടന്നതിനു പിന്നാലെ സോണിയെ രക്ഷിക്കാനായി. തങ്ങൾ സോണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയെന്നും കൊല്ലം, കുണ്ടറ സ്റ്റേഷനുകളിലെ യൂണിറ്റുകൾ എത്തിയാണ് അർച്ചനയേയും സുഹൃത്തിനെയും പുറത്തെടുത്തതെന്നും വേണു പറഞ്ഞു. സോണിയുടെ തലയിലായിരുന്നു ഗുരുതര പരുക്ക്. ഇയാളുടെ തലയിലേക്ക് ഇഷ്ടിക കഷണങ്ങൾ പതിക്കുകയായിരുന്നു. തലച്ചോറ് ഉൾപ്പെടെ പുറത്തുവന്നായിരുന്നു ദാരുണാന്ത്യം.