സ്കൂളില്‍ നിന്നു വന്ന കുട്ടി അപ്പൂപ്പന്റെ കൈ തട്ടി പുറത്തേക്കു ഓടിപ്പോയി; നാലര വയസുകാരന് വെള്ളക്കെട്ടിൽ വീണ് ദാരുണാന്ത്യം
വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. ചവറ നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അറ്റ്ലാൻ അമ്മയുടെ കുടുംബവീട്ടിൽ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കൾ യുകെയിലാണ്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന അറ്റ്‌ലാൻ, സ്കൂള്‍ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്‌റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി അപ്പൂപ്പന്റെ കൈ തട്ടി പുറത്തേക്കു ഓടിപ്പോയി.
കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.