അമ്മൂമ്മയുടെ അരികിൽ കിടത്തി പോയി, പിഞ്ചുകുഞ്ഞ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ; സംഭവം അങ്കമാലിയിൽ
അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അങ്കമാലി പൊലീസ് വ്യക്തമാക്കി.
വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തി അടുക്കളയിൽ ജോലിയിലായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതു കണ്ടെന്നും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. എന്നാൽ കുഞ്ഞിനെ രക്ഷപെടുത്താൻ സാധിച്ചില്ല.
കുഞ്ഞിന്റെ കഴുത്തിൽ പരുക്കുകളേറ്റ പാടുകളുണ്ട്. എന്താണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നതിൽ നിലവിൽ വ്യക്തതയില്ല. എന്താണ് അമ്മൂമ്മയ്ക്ക് സംഭവിച്ചത് എന്ന കാര്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിലാണ് അമ്മൂമ്മ റോസിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.