ഗേ ഡേറ്റിങ് ആപ്ലിക്കേഷൻ ആയ 'ജി ആർ' എന്നറിയപ്പെടുന്ന ഗ്രൈൻഡർ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തൽ. ആപ്പിലൂടെ പരിചയം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ലഹരി വിൽപനയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്നതും പ്രായപൂർത്തി ആകാത്ത കുട്ടികളെ ലൈംഗിക ആവശ്യവുമായി സമീപിക്കുന്നതും പതിവാണ്.

കാസർകോട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഡേറ്റിങ് ആപ്പ് വഴി പരിചയം സ്ഥാപിച്ച് ഒട്ടേറെപ്പേർ പീഡനത്തിനിരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ കോളജ് വിദ്യാർഥി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആപ്ലിക്കേഷന്റെ പിറകിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് മനസിലായിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ളവർക്ക് നിയമപരമായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാകില്ല. എന്നാൽ ഫോൺ നമ്പർ, മെയിൽ എന്നിവ ഉപയോഗിച്ച് തെറ്റായ വയസ്സു നൽകിയാൽ ആപ്പ് ഉപയോഗിക്കാം. കോഴിക്കോട് നഗരത്തിലെ പ്രായപൂർത്തിയാകാത്ത ഒട്ടേറെ വിദ്യാർഥികൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ADVERTISEMENT

വീട്ടുകാരുടെ ഫോൺ ഉപയോഗിച്ചാണ് ആപ്ലിക്കേഷനിൽ അക്കൗണ്ട് ഉണ്ടാക്കി അപരിചിതരുമായി ചാറ്റ് ചെയ്യുന്നത്. മക്കൾക്ക് ഫോൺ ഇല്ലെന്ന് കരുതി മാതാപിതാക്കൾ ആശ്വസിക്കാൻ വരട്ടെ– പ്രായപൂർത്തി ആവാത്ത കുട്ടികൾ മാതാപിതാക്കളുടെ ഫോൺ ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഫോൺ ലഭിക്കുമ്പോൾ മാത്രം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യും. ഉപയോഗത്തിനു ശേഷം അൺ ഇൻസ്റ്റാൾ ചെയ്യും. ആപ്പിൽ അക്കൗണ്ട് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഒട്ടേറെ സന്ദേശമാണ് വന്നത്. പേരും സ്ഥലവും വയസ്സും ചിത്രങ്ങളും ആദ്യം ചോദിക്കും. പിന്നീട് സൗഹൃദത്തിനു താൽപര്യമുണ്ടോ എന്നാണു ചോദ്യം. ഓരോ പ്രൊഫൈലിലും ലൈംഗിക താൽപര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൽ സന്ദേശം അയച്ച, നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയുള്ള 48 കാരനായ ഹോട്ടലുടമ തന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാകാൻ വീട്ടിലേക്ക് ക്ഷണിച്ചു. താൽപര്യം ഇല്ലെന്നു പറഞ്ഞതോടെ പണം വാഗ്ദാനം ചെയ്തു. ആദ്യം ഉപദേശ രൂപത്തിൽ സംസാരം. പിന്നീട് സ്നേഹ വാത്സല്യത്തോടെയുള്ള സമീപനം. ഒടുവിൽ ലൈംഗിക ആവശ്യം തുറന്നു പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ തേടി ഒട്ടേറെ പേരാണ് ആപ്പിൽ ഉള്ളത്.

ADVERTISEMENT

ആപ്പ് വഴി ലഹരി വിൽപനയും സജീവമാണ്. ലഹരി ആവശ്യമുണ്ടോ എന്ന് ചോദിച്ചുള്ള സന്ദേശ പ്രവേഹമായിരുന്നു. നഗരത്തിൽ എവിടെയും ലഹരി എത്തിച്ചു തരാമെന്ന് ഇടനിലക്കാരൻ പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഉള്ളതിനാൽ ലഹരി വാങ്ങാൻ പേടിയാണെന്നു പറഞ്ഞപ്പോൾ ലഹരി ഒളിപ്പിച്ചു സൂക്ഷിക്കാനുള്ള മാർഗം ചിത്രം സഹിതം വിശദീകരിച്ചു. അധികം പണം നൽകാതെ നഗരത്തിൽ എവിടെയും ഏതു ലഹരിയും എത്തിച്ചു നൽകാമെന്നാണ് ഇടനിലക്കാരൻ പറഞ്ഞത്. 'മെത്ത്' എന്നറിയപ്പെടുന്ന രാസ ലഹരി ആപ്പിലൂടെ പലരും വാങ്ങുന്നുണ്ടെന്ന് ഇയാൾ പറഞ്ഞു. കുട്ടികൾക്ക് ലഹരി നൽകിയാണ് പലരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്. മുൻപ് ഉണ്ടായ ദുരനുഭവമാണ് പലരെയും പിന്നീട് ഇത്തരം ഡേറ്റിങ് ആപ്പിൽ എത്തിക്കുന്നതെന്ന് ആപ്പ് മുൻപ് ഉപയോഗിച്ചിരുന്ന അത്തോളി സ്വദേശിയായ കോളജ് വിദ്യാർഥി പറയുന്നത്. ആപ്പിലെ ചതിക്കുഴികൾ മനസ്സിലായതോടെയാണ് രണ്ടുമാസം മുൻപ് ഡേറ്റിങ് ആപ്പ് ഒഴിവാക്കിയത്.

1. പീഡന ദൃശ്യങ്ങൾ ഉണ്ടെന്ന് വന്ന സന്ദേശം. 2. ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ലഹരി വിൽപന ഇടനിലക്കാരൻ പൊലീസിൽ നിന്നും ലഹരി ഒളിപ്പിക്കുന്നത് എങ്ങനെയെന്ന് ചിത്രം സഹിതം വിശദീകരിക്കുന്ന ഭാഗം. 3. സമൂഹമാധ്യമത്തിൽ വന്ന സന്ദേശങ്ങളിലൊന്ന്.

തിയറ്ററിലും ഹോട്ടലുകളിലും വല വിരിച്ച്

ADVERTISEMENT

കോഴിക്കോട് നഗരത്തിലെ ഒരു സിനിമ തിയറ്റർ കേന്ദ്രീകരിച്ചും ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. രാത്രി മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർ നഗരത്തിലെ 4 ഹോട്ടലുകൾ കേന്ദ്രീകരിച്ച് അനാവശ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലയുടെ പേരിൽ സമൂഹമാധ്യമത്തിലെ ഗേ ഗ്രൂപ്പിൽ അയ്യായിരത്തിലധികം അംഗങ്ങളാണുള്ളത്. മറ്റൊരു ഗ്രൂപ്പ് പരിശോധിച്ചപ്പോൾ പീഡന ദൃശ്യങ്ങൾ ആവശ്യമുള്ളവർ പണം നൽകിയാൽ അയച്ചു നൽകാമെന്ന സന്ദേശവും കണ്ടു.

രാത്രി 12 മണിക്കു ശേഷം കോഴിക്കോട് ബീച്ച് പഴയ ലയൺസ് പാർക്കിന് സമീപം അരമണിക്കൂർ നിന്നപ്പോൾ ഒട്ടേറെ പേരാണ് ലൈംഗിക ആവശ്യവുമായി സമീപിച്ചത്. സ്ഥലം ഉണ്ടെന്നു പറഞ്ഞും കൂടെ വരുന്നുണ്ടോ എന്നുമാണ് അവരുടെ ചോദ്യം. ആൺകുട്ടികൾക്കും തനിച്ച് രാത്രി നഗരത്തിൽ സുരക്ഷിതമായി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ബീച്ച്, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാളയം, മെഡിക്കൽ കോളജ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാത്രി രണ്ടു മണിക്ക് ശേഷം ഇത്തരം സംഘങ്ങൾ സജീവമാണ്.

ADVERTISEMENT