Wednesday 26 February 2020 10:45 AM IST

‘എത്ര പഴക്കമുള്ള അലർജിയും പറപറപ്പിക്കും, വെറും മൂന്നു ദിവസത്തെ ഒറ്റമൂലി’; തട്ടിപ്പിന്റെ പുതിയ വഴികൾ; തിരിച്ചറിയാതെ പോകരുത്

Asha Thomas

Senior Sub Editor, Manorama Arogyam

allergy-fraud

വെറും മൂന്നു ദിവസം കൊണ്ട് അലർജി മാറ്റാം, തുമ്മലും ആസ്മയും മാറ്റാൻ അക്യുപങ്ചർ ചികിത്സ, എത്ര പഴക്കമുള്ള ആസ്മയും നൊടിയിടയിൽ മാറ്റും ഒറ്റമൂലി, അലർജി എളുപ്പം കണ്ടെത്താൻ പരിശോധനഇതുപോലെ എത്രയെത്ര പരസ്യങ്ങൾ...

കേരളത്തിലെ ഏറ്റവും സാമ്പത്തികലാഭം കൊയ്യുന്ന വ്യവസായമാണ് അലർജി (തട്ടിപ്പു) ചികിത്സ. നീണ്ടുനിൽക്കുന്ന പ്രശ്നമാണ് അലർജി എന്നതുകൊണ്ട് പലരും ചെറുപ്പം മുതലേ അലർജിയുടെ ദുരിതങ്ങൾ സഹിക്കുന്നവരായിരിക്കും. ദൈനംദിന ജീവിതത്തെ തന്നെ അലർജി  ദുരിതത്തിലാക്കാം, പ്രവർത്തനക്ഷമത കുറയ്ക്കാം, അലർജികൾ മൂലം ചിലർക്ക് (വോയിസ് പ്രഫഷനലുകൾ) തൊഴിൽ മേഖല തന്നെ ഉപേക്ഷിക്കേണ്ടിവരാം.  പ്രമേഹമോ അർബുദമോ പോലെ മാരകരോഗമല്ലാത്തതിനാൽ ആരോഗ്യ ഇൻഷുറൻസുകളുടെ ആനുകൂല്യം ലഭിക്കില്ല. ഇതൊക്കെ കൊണ്ട്, അലർജി കൊണ്ട് വലയുന്നവർ ഒാരോ പരസ്യം കാണുമ്പോഴും ഭാഗ്യപരീക്ഷണത്തിനു മുതിരും. ചിലപ്പോൾ ആ മരുന്നു കഴിക്കുന്ന നാളത്രയും അലർജിക്കു ശമനം ഉണ്ടാകും. മരുന്നു നിർത്തിയാൽ രോഗം പോയതു പോലെ വരും. ചിലർ മരുന്നു കഴിച്ച് അസുഖം ഭേദമായില്ലെങ്കിലും നാണക്കേടു കൊണ്ട് അബദ്ധം പുറത്തുപറയില്ല.... ഇതു തന്നെയാണ് അലർജി ചികിത്സാ തട്ടിപ്പിന് ഇറങ്ങുന്നവരുടെ ധൈര്യവും.

എന്നാൽ, ചിലപ്പോഴെങ്കിലും അലർജിയും ആസ്മയുമൊക്കെ മരണത്തിനു വരെ ഇടയാക്കാം. ലോകമാകമാനം നോക്കിയാൽ ആയിരക്കണക്കിനു പേരാണ് ആസ്മ മൂർച്ഛിച്ച് ശരിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. ആസ്മയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് ശ്വാസകോശത്തിനു സ്ഥായിയായ നാശം വരുത്തും. തട്ടിപ്പു ചികിത്സയുടെ പുറകേ കളയുന്ന ഒാരോ സെക്കൻഡിനും വലിയ വില കൊടുക്കേണ്ടിവരും.

വെറും മൂന്നു ദിവസത്തെ ഒറ്റമൂലി

മറ്റൊരു തട്ടിപ്പു നടക്കുന്നത് ആയുർവേദത്തിന്റെയും പാരമ്പര്യവൈദ്യത്തിന്റെയും പേരു പറഞ്ഞാണ്. അതിൽ തന്നെ ഒറ്റമൂലി ചികിത്സയ്ക്കാണ് ഡിമാൻഡ്. മഞ്ഞളും വെളുത്തുള്ളിയും തൊട്ടാവാടിയുമൊക്കെ അലർജിക്കും ആസ്മയ്ക്കുമുള്ള ഒറ്റമൂലികളായി മാറുന്നു. എത്ര പഴക്കമുള്ള ആസ്മയും അലർജിയും ദിവസങ്ങൾ കൊണ്ടു മാറുമെന്നും ശാസ്ത്രീയ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള കൂട്ട് എന്നുമൊക്കെ ചേർത്ത് പരസ്യം പൊലിപ്പിച്ചിട്ടുണ്ടാകും.

ഒന്നോ രണ്ടോ നേരം ഇങ്ങനെ കഴിച്ചാൽ അസുഖം മാറുമെന്ന വാദമാണ് ഒറ്റമൂലി ചികിത്സയുടെ ഏറ്റവും വലിയ ആകർഷണം. പച്ചമരുന്നായതുകൊണ്ട് പാർശ്വഫലങ്ങളുണ്ടാകില്ല എന്ന ധൈര്യവും ഉണ്ടാകും.

‘‘സോഷ്യൽ മീഡിയ വ്യാപകമായതോടെ രോഗികൾക്ക് കൂടുതൽ ഇത്തരം മരുന്നുകളേക്കുറിച്ച് അറിവുണ്ട്. ചിലർ എന്നെ വിളിച്ച് ഇതു കഴിയ്ക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. ’’ തൃശൂർ ഔഷധി പഞ്ചകർമ ആശുപത്രി & റിസർച്ച് സെന്ററിലെ സീനീയർ കൺസൽറ്റന്റായ ഡോ. കെ. എസ്. രജിതൻ പറയുന്നു.

‘‘ രോഗിയെ നേരിൽ കണ്ടും കേട്ടും സ്പർശിച്ചും രോഗം മനസ്സിലാക്കാതെ മരുന്ന് പറയരുത്. രോഗിക്കും രോഗതീവ്രതയ്ക്കും അനുസരിച്ചിരിക്കും ചികിത്സാകാലയളവ്. ചില അലർജി പൂർണമായി മാറ്റാനാവില്ല. ഇത്ര ദിവസം കൊണ്ട് അലർജി മാറ്റാമെന്ന് മുൻകൂട്ടി പറയുന്നത് അശാസ്ത്രീയമാണ്.

ഒറ്റമൂലികളായി പറയുന്ന പല മരുന്നുകളും ശാസ്ത്രീയ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളവ അല്ല. മാത്രമല്ല, ഒരു ഒറ്റമൂലിയും ദിവസങ്ങളോളം കഴിക്കുന്നത് നല്ലതല്ല. ഒറ്റമരുന്നായി കഴിക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകാം.. ഒന്ന് അതിന്റെ ആവാസവ്യവസ്ഥ. ഔഷധച്ചെടി എവിടെ വളരുന്നു എന്നത് മരുന്നിന്റെ ഗുണത്തെ സ്വാധീനിക്കും.

കാഞ്ഞിരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ചെടികൾക്ക് കയ്പ് രസം ഉണ്ടാകാമെന്ന് പറയാറുണ്ട്. ചെളിക്കുണ്ടിലോ മാലിന്യത്തിലോ വളരുന്ന സസ്യങ്ങൾ മരുന്നിന് ഉപയോഗിക്കരുതെന്നാണ് ശാസ്ത്രം. ’’ ഡോക്ടർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. കെ. എസ്. രജിതൻ
സീനിയർ കൺസൽറ്റന്റ്
ഔഷധി,
തൃശൂർ

2. ഡോ. ജോഗേഷ്
സോമനാഥൻ
കൺസൽറ്റന്റ്
ഫിസിഷൻ
അഞ്ചൽ,
കൊല്ലം