നിർമിതിയിൽ ഹിന്ദു, ദൈവികതയിൽ ഇസ്‌ലാമികം... ഈ വിശേഷണം അർഹിക്കുന്ന ഒരു പൈതൃക സ്മാരകം വേൾഡ് ഹെറിറ്റേജ് സിറ്റിയായ അഹമ്മദാബാദിലുണ്ട്. റാണി സിപ്രി മസ്ജിദ്. ഏറെ സവിശേഷതകളുള്ള ഒരു മോസ്ക് – ടോംബ് സമുച്ചയമാണ് ഇത്. റാണി സിപ്രി നി മസ്ജിദ്, മസ്ജിദ് ഇ നാഗിന, റാണി അസ്നി മോസ്ക് ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ സമുച്ചയം ഏറെ സൂക്ഷ്മമായ കൊത്തുപണികളാൽ ശ്രദ്ധേയമാണ്. അഹമ്മദാബാദിലെ മുസ് ലിം പള്ളികളിൽ വച്ച് ഏറ്റവും ചെറുതാണ് സിപ്രി മസ്ജിദ്. എന്നാൽ ചെറുതാണ് സുന്ദരം എന്ന ചൊല്ലിനെ അർഥവത്താക്കും വിധം അതിമനോഹരമാണ് ഇതിന്റെ നിർമിതി.
അദ്‌ഭുതപ്പെടുത്തുന്ന കൊത്തുപണികൾ
ചോക്കലേറ്റ് നിറത്തിലുള്ള മേൽത്തരം മണൽ കല്ലു കൊണ്ട് നിർമിച്ച സിപ്രി മോസ്ക് മധ്യകാല അഹമ്മദാബാദിലെ ഇന്തോ – ഇസ്‌ലാമിക് നിർമാണ കലയുടെ പരിപൂർണതയാണെന്നാണ് പല ആർകിടെക്ചർ ചരിത്രകാരൻമാരും ചൂണ്ടിക്കാട്ടുന്നത്. ഏറെ സൂക്ഷ്മവും സങ്കീർണവുമായ കൊത്തുപണികളോടു കൂടിയ മിനാരങ്ങൾ, ജാലികൾ, ഹിന്ദു നിർമാണ ശൈലിയിലുള്ള പുറത്തേക്ക് ഉന്തി നിൽക്കുന്ന ജാലകങ്ങൾ എന്നിവയൊക്കെ ഈ മസ്ജിദിന്റെ പ്രത്യേകതകളാണ്. സാധാരണ മുസ് ലിം പള്ളികളിലെപ്പോലെ കമാന രൂപത്തിലുള്ള വാതിലുകൾ ഇവിടെ കാണാനാകില്ല എന്നത് മറ്റൊരു സവിശേഷത. മിനാരത്തിനു പോലും സാധാരണ മിനാരങ്ങളുടെ വണ്ണമോ അതിനുള്ളിലൂടെ മുകളിലേക്കു കയറാൻ പടവുകളോ ഇല്ല.
ഇലകളും പൂക്കളും വള്ളികളും നക്ഷത്രങ്ങളും അടക്കം പല പാറ്റേണുകളാൽ സമൃദ്ധമാണ് മോസ്കിന്റെയും ടോംബിന്റെയും ഓരോ ഇഞ്ചും. മധ്യകാല ഇന്തോ ഇസ്‌ലാമിക നിർമിതികളിലെ സവിശേഷ കൊത്തുപണികളായ ചുറ്റി പിണഞ്ഞ് പടർന്നു കയറുന്ന സസ്യങ്ങളും തൂക്കിയിട്ടിരിക്കുന്ന വിളക്കുകളുമൊക്കെ ഇവിടെയും കാണാം.
മകന്റെ ഓർമയിൽ അമ്മ
അഹമ്മദാബാദ് നഗരത്തിൽ അസ്റ്റോഡിയ ദർവാജയ്ക്കു സമീപമാണ് സിപ്രി മോസ്ക്. നഗര വികസനത്തിൽ ഏറെക്കുറെ "വഴിവക്കിൽ " ആണ് ഈ സംരക്ഷിത സ്ഥാനം. അഹമ്മദാബാദ് സുൽത്താനേറ്റിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായിരുന്ന മുഹമ്മദ് ബേഗഡയുടെ ഹിന്ദു പത്നിമാരിൽ ഒരാളായ റാണി സിപ്രിയാണ് ഈ സമുച്ചയം നിർമിച്ചത്. രണ്ടാമത്തെ റാണി എന്ന അർഥത്തിൽ അസ്നി റാണി എന്നും അറിയപ്പെട്ട റാണി സി പ്രിയുടെ യഥാർഥ പേര് ശുഭ്റായി എന്നാണെന്ന് കരുതുന്നു. എന്തോ നിസ്സാരമായ തെറ്റിന് റാണിയുടെ മകനെ സുൽത്താൻ വിധിച്ചു കളഞ്ഞു. മകനെ നഷ്ടമായതിന്റെ ദുഃഖത്തിൽ നിന്നു കരകയറാനാണ് റാണി മനോഹരമായൊരു ദേവാലയത്തിന്റെ നിർമിതി ആരംഭിച്ചതത്രേ. തുടർന്ന് അതിനു സമീപം മരണശേഷം തന്റെ ശരീരം അടക്കം ചെയ്യാൻ ഒരു ശവകുടീരവും പണി കഴിപ്പിച്ചു. എഡി 1514 ആണ് ഇവയുടെ നിർമാണ കാലം.
മസ്ജിദുകളിൽ രത്നം
പൗരസ്ത്യ നിർമാണ കലയെ സസൂക്ഷ്മം പഠിക്കുകയും അതിന്റെ ചരിത്രവും വസ്തുതകളും രേഖപ്പെടുത്തുകയും ചെയ്ത ജയിംസ് ഫെർഗൂസൻ റാണി സിപ്രി മസ്ജിദിന്റെ കൊത്തുപണികളാൽ അലംകൃതമായ മിനാരങ്ങളെ കെയ്റോയിലെ മോസ്കിന്റെ മിനാരങ്ങളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. പ്രാദേശികമായി മസ്ജിദ് ഇ നാഗിന (മസ്ജിദുകളിൽ രത്നം) എന്നും അറിയപ്പെടുന്ന ഈ ദേവാലയം മറ്റെവിടെയും കാണാത്ത വിധം ഹിന്ദു-ഇസ്‌ലാമിക നിർമാണ ശൈലികളുടെ മിശ്രിതമാണ്. അഹമ്മദാബാദിനെ ലോക പൈതൃക നഗരമാക്കിയ സാംസ്കാരിക സങ്കലനത്തിന്റെ ഉദാത്തമായ മാതൃക കൂടിയാണ് സിപ്രി മോസ്ക്