അതിരപ്പിള്ളിയും വാഴച്ചാലും കടന്നെത്തുന്ന ചാലക്കുടിപ്പുഴ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ഏഴാറ്റുമുഖത്ത്. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് പ്രകൃതിയിൽ ലയിച്ച് കുറച്ചു സമയം ചിലവിടാം, അതാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്റെ വാഗ്ദാനം... പാർക്കിങ് ഗ്രൗണ്ടിനു മുൻപിൽത്തന്നെ മരത്തിനു മുകളിൽ കാണുന്ന ഏറുമാടും സന്ദർശകരുടെ ഹൃദയത്തിലേക്ക് ആവേശം നിറയ്ക്കും. പ്രകൃതിയെ അറിയാൻ അതിന്റെ മടിത്തട്ടിൽതന്നെ ഇരിക്കണമല്ലോ.
ആനമലയിൽ ഉദ്ഭവിച്ച് കാടും മലകളും പിന്നിട്ട് മദിച്ചാർത്ത് വരുന്നു ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾക്കു ശേഷം ഏഴാറ്റുമുഖത്ത് വെച്ച് അവൾ ശാഖകളായി പിരിഞ്ഞ് എഴുനദികൾ പോലെ ഒഴുകിയിരുന്നു. അങ്ങിനെയാണത്രേ ഏഴാറ്റുമുഖത്തിന് സംഗീതം തുളുമ്പുന്ന ഈ പേരു കിട്ടിയത്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്റെ മുഖമുദ്ര ചാലക്കുടിപുഴയുടെ കുറുകെയുള്ള തൂക്കുപാലമാണ്. പടികയറി പാലത്തിൽ എത്തിയാൽ മനോഹരമായ വ്യൂപോയിന്റാണ്.
ഏഴാറ്റുമുഖം പ്രകൃതിഗ്രാമം എല്ലാ തരത്തിലുമുള്ള സഞ്ചാരികൾക്കും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കുടുംബമായി വരുമ്പോൾ കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കാൻ പ്രത്യേക പാർക്ക് ഉണ്ട്. കനാലിലൂടെ ഒഴുക്കുന്ന ജലത്തിൽ മഴക്കാലമല്ലെങ്കിൽ കുളിക്കുകയുമാകാം. നദിയോട് ചേർന്ന് വൃക്ഷനിബിഡമായ തിട്ടകൾ പ്രകൃതിയിൽ ലയിച്ച് ഇരിക്കാനുള്ള അവസരം നൽകുന്നു. പാർക്കിന്റെ പല ഭാഗങ്ങളിലും ശുദ്ധവായുവിന്റെയും കുളിർതെന്നലിന്റെയും സാമിപ്യത്തിൽ ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
(മനോരമ ട്രാവലർ ഒക്ടോബർ 2019 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)