കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനം ഓൺലൈനിലേക്ക് മാറിയതോടെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. ഓൺലൈൻ പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ പതിവായി നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫോണിൽ ഏതെല്ലാം ആപ്പുകളാണ് കുട്ടികൾ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കുട്ടികളുടെ കയ്യിലുള്ള സ്മാര്‍ട് ഫോണിലെ ചില ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലിസിന്റെ മുന്നറിയിപ്പുണ്ട്. 21 ആപ്പുകളുടെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റ് വരെ അവയില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. മുതിർന്നവർ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകൾ കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലിസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക് വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ. ഇത്തരം ആപ്പുകൾ ഒരുപക്ഷേ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ, വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷേ, കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.