ആൽബ പാറേജോ ജനിച്ചത് ശരീരത്തിൽ അഞ്ഞൂറോളം കടും നിറത്തിലുള്ള പാടുകളുമായാണ്. വട്ടപ്പൊട്ടു പോലെ മുഖം മുതൽ കാൽപ്പാദങ്ങൾ വരെ നീണ്ടുകിടക്കുന്ന പാടുകൾ. അരയ്ക്കു കീഴെ കൂടുതൽ വികൃതമായ നീളൻ പാടുകൾ. തുടകൾക്കും ചെറിയ ന്യൂനതയുണ്ട്. ഇന്നവൾക്ക് 16 വയസ്സ് തികഞ്ഞു. മറ്റേതൊരു പെൺകുട്ടിയെ പോലെയും സ്വന്തം സൗന്ദര്യത്തെ തിരിച്ചറിയേണ്ട പ്രായം.
എന്നാൽ ഈ പ്രായത്തിൽ കടുത്ത അപകർഷതയിലേക്ക് കൂപ്പുകുത്താൻ പാകത്തിൽ കുറവുകളുള്ള ശരീരത്തിന്റെ ഉടമയായ ആൽബയ്ക്ക് ഇതൊന്നും വലിയ കാര്യമായിരുന്നില്ല. കുറവുകളിലും അവൾ സ്വന്തം ചർമ്മത്തെ അത്രയധികം സ്നേഹിക്കുന്നുണ്ടായിരുന്നു. ചെറിയ മുഖക്കുരുവോ പാടോ മുഖത്തുവന്നാൽ ആത്മഹത്യാക്കുറിച്ചു പോലും ചിന്തിക്കുന്ന പെൺകുട്ടികൾക്കിടയിൽ ഏറെ വ്യത്യസ്തയാണ് ആൽബ. തനിക്ക് ചുറ്റുമുള്ളവരെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്ന അദ്‌ഭുത വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഈ പെൺകുട്ടി.
ബാഴ്‌സലോണക്കാരിയായ ആൽബയ്ക്ക് വളരെ അപൂർവ്വമായി കാണപ്പെടുന്ന ചർമ്മ രോഗമാണ്. ജനിച്ചപ്പോൾ തന്നെ കുറേയധികം സർജറികൾ നേരിടേണ്ടി വന്നിട്ടുണ്ട് ആൽബയ്ക്ക്. കുട്ടിക്കാലത്ത് ’ചെകുത്താൻ ’എന്നുവിളിച്ചുള്ള കളിയാക്കലുകളും അവൾ നേരിട്ടു. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് തന്റെ നെഗറ്റീവ് തന്നെ പോസറ്റീവ് ആക്കാൻ പരിശ്രമിച്ച് അവൾ മോഡലിങ്ങിലേക്ക് കടന്നു.
പ്രൊഫഷണൽ ഫോട്ടോഷൂട്ടുകളും മാഗസിന്റെ കവർഗേളായും ആൽബ പ്രശസ്തയായി. ഇത്തരം ചർമ്മ രോഗങ്ങളാൽ പുറത്തിറങ്ങാൻ പോലും മടിക്കുന്നവർക്ക് മുന്നിൽ ആൽബ റോൾ മോഡലായെത്തി. ’തന്റെ ജീവിതം കണ്ടുപഠിക്കൂ’ എന്നാണ് ദുരിതമനുഭവിക്കുന്ന എല്ലാവരോടും ആൽബയ്ക്ക് പറയാനുള്ളത്.