മലയാളികളുടെ ജീവിതവുമായും ചരിത്രഘട്ടങ്ങളുമായും ഏറെ ചേർന്നു നിൽക്കുന്ന ദേശമാണ് മുംബൈ. അല്ലെങ്കിൽ പഴയ ബോംബെ. രാഷ്ട്രീയവും സിനിമയും സാഹിത്യവും സംഗീതവും തുടങ്ങി വിവിധ മേഖലകളിൽ മലയാളികൾ അടയാളപ്പെടുത്തിയ മുംബൈ കാലങ്ങളെത്രയോ. സാഹിത്യത്തിലേക്കു നോക്കിയാൽ ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവലാണ് മുംബൈ പശ്ചാത്തലമാക്കി എഴുതപ്പെട്ട മലയാളത്തിലെ പ്രധാന കൃതി. അതിനു മുമ്പേ, ‘നഗരത്തിന്റെ മുഖം’ എന്ന നോവലിലൂടെ ബാലകൃഷ്ണൻ മുംബൈയെ മലയാളത്തിൽ വരഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മുംബൈയുടെ ജീവിതത്തെയും ചരിത്രവർത്തമാനങ്ങളെയും ‘മുംബൈ: ചരിത്രവും വർത്തമാനവും’ എന്ന പ്രൗഢരചനയിലൂടെ സജി എബ്രഹാം ആഴത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ചരിത്രം,രാഷ്ട്രീയം,സംസ്ക്കാരം,ജീവിത വ്യാപാരങ്ങൾ, വിദ്യാഭ്യാസ മേഖല,സാമൂഹിക നീതി,സാഹിത്യം,കല,ചേരികൾ, ആരോഗ്യം, ആത്മീയത,ഗതാഗതം,കലാപങ്ങൾ,വ്യക്തികൾ, സ്മാരകങ്ങൾ, കായികം,സിനിമ,അധോലോക എന്നിങ്ങനെ മുംബൈ നഗരത്തിന്റെ സമസ്ത മേഖലകളിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. മുംബൈ നിർവചിച്ച പുത്തൻ ഫാഷൻ ട്രെൻഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള ആധുനികസങ്കേതങ്ങള്‍ രാജ്യമൊട്ടാകെ തരംഗമുണ്ടാക്കി. ലോകത്തിനും കാലത്തിനും മുൻപേ സഞ്ചരിച്ച നഗരം. മുംബൈ സാക്ഷിയായ ചരിത്രസംഭവങ്ങളും സംഘർഷങ്ങളും എത്രയോ.
സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന ജീവിതം. ഈ മഹാനഗരത്തിന്റെ ചരിത്രം ഇതാദ്യമായി മലയാളത്തിലെഴുതപ്പെടുമ്പോൾ അതിനായുള്ള സജി എബ്രഹാമിന്റെ ശ്രമത്തെ അഭിനന്ദിക്കാതെയെങ്ങനെ. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ‘മുംബൈ: ചരിത്രവും വർത്തമാനവും’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘ഇരുപത്തഞ്ച് ലക്ഷത്തിലധികം മലയാളികൾ പാർക്കുന്ന നഗരത്തിൽ അവരുടെ സവിശേഷ മുദ്രകൾ അടയാളപ്പെടുത്താനുള്ള ശ്രമം ഇതിലുണ്ട്. വ്യവസായം,ഒദ്യോഗിക ജീവിതം,എഴുത്ത് കല,രംഗകല,ആരാധാനാലയങ്ങൾ,സമുദായ സംഘടനകൾ, മലയാളികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മലയാളം പ്രസിദ്ധീകരണങ്ങൾ,ചിത്രകലയിലെയും സംഗീതത്തിലെയും മലയാളി സാന്നിദ്ധ്യങ്ങൾ,സാംസ്കാരിക സദസ്സുകൾ,നാടകം എന്നിങ്ങനെയുള്ള മേഖലകളിലെ മലയാളികളുടെ ഇടപെടൽ വിശദമായി അന്വേഷിക്കുന്നു’ എന്നു പ്രമുഖ എഴുത്തുകാരൻ കെ.ബി.പ്രസന്നകുമാർ ഈ കൃതിയെ വിലയിരുത്തുന്നു.