‘നിറഞ്ഞ കണ്ണുകളുള്ള നക്ഷത്രത്തിളക്കമായി ബിനു എക്കാലവും കൂടെയുണ്ടാവും’: എം.ആർ.രേണുകുമാർ എഴുതുന്നു MR Renukumar's 'Palattine Thodumbol': A Poetic Tribute
മലയാളത്തിന്റെ പ്രിയകവി എം.ആർ.രേണുകുമാറിന്റെ പുതിയ കാവ്യസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ. പുസ്തകത്തിന് ‘കവി(ത)യെ തൊടുമ്പോള്‍’ എന്ന പേരിൽ അദ്ദേഹമെഴുതിയ ആമുഖം വായിക്കാം – ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരമാണ്. കാല്‍നൂറ്റാണ്ടിലധികമായി ഞാന്‍ കവിതയെഴുതുന്നു. ഓരോ കവിതയെഴുതി കഴിയുമ്പോഴും വിചാരിക്കും ഇനിയൊരു കവിത
മലയാളത്തിന്റെ പ്രിയകവി എം.ആർ.രേണുകുമാറിന്റെ പുതിയ കാവ്യസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ. പുസ്തകത്തിന് ‘കവി(ത)യെ തൊടുമ്പോള്‍’ എന്ന പേരിൽ അദ്ദേഹമെഴുതിയ ആമുഖം വായിക്കാം – ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരമാണ്. കാല്‍നൂറ്റാണ്ടിലധികമായി ഞാന്‍ കവിതയെഴുതുന്നു. ഓരോ കവിതയെഴുതി കഴിയുമ്പോഴും വിചാരിക്കും ഇനിയൊരു കവിത
മലയാളത്തിന്റെ പ്രിയകവി എം.ആർ.രേണുകുമാറിന്റെ പുതിയ കാവ്യസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ. പുസ്തകത്തിന് ‘കവി(ത)യെ തൊടുമ്പോള്‍’ എന്ന പേരിൽ അദ്ദേഹമെഴുതിയ ആമുഖം വായിക്കാം – ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരമാണ്. കാല്‍നൂറ്റാണ്ടിലധികമായി ഞാന്‍ കവിതയെഴുതുന്നു. ഓരോ കവിതയെഴുതി കഴിയുമ്പോഴും വിചാരിക്കും ഇനിയൊരു കവിത
മലയാളത്തിന്റെ പ്രിയകവി എം.ആർ.രേണുകുമാറിന്റെ പുതിയ കാവ്യസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ. പുസ്തകത്തിന് ‘കവി(ത)യെ തൊടുമ്പോള്‍’ എന്ന പേരിൽ അദ്ദേഹമെഴുതിയ ആമുഖം വായിക്കാം –
ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരമാണ്. കാല്‍നൂറ്റാണ്ടിലധികമായി ഞാന്‍ കവിതയെഴുതുന്നു. ഓരോ കവിതയെഴുതി കഴിയുമ്പോഴും വിചാരിക്കും ഇനിയൊരു കവിത എഴുതാനാവില്ലെന്ന്, എന്നാലും പിന്നെയും എഴുതും. ഓരോ സമാഹാരം ഇറങ്ങുമ്പോഴും വിചാരിക്കും ഇനിയൊരു സമാഹാരം ഉണ്ടാവില്ലെന്ന്, എന്നാലും പിന്നെയും ഉണ്ടാവും. പുതിയ ‘കവിതയെഴുതുമോ, സമാഹാരമുണ്ടാവുമോ’ എന്ന ആധി തന്നെയാണെന്ന് തോന്നുന്നു അവയെ പിന്നെയും സാധ്യമാക്കുന്നത്. ഇന്ധനമായെരിഞ്ഞ് പുതിയ കവിതയെയും, സമാഹാരത്തെയും വായനയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് ഈ ‘ഇനിയുണ്ടാകുമോ ഇനിയുണ്ടാകുമോ’ എന്ന ആധി തന്നെയാണെന്ന് ചുരുക്കം. തപ്പിയും തടഞ്ഞുമാണെങ്കിലും എവിടെയും കെട്ടിനില്‍ക്കാതെ ജീവിതം ഒഴുകുകയാണ്. കവിതയ്ക്കും ഒഴുകാനാണ് ഇഷ്ടം. അതിനത് ജീവിതത്തെ കൂട്ടുപിടിക്കുന്നു. ഒരിടത്ത് ചുരുണ്ടുകൂടാതെ ജീവിതത്തോടൊപ്പം കവിതയും ചലിച്ചുകൊണ്ടിരിക്കുന്നു. മേഘങ്ങളായി ഉരുണ്ടുകൂടി അത് വേനയ്ക്ക് മഴയായി മാറുന്നു. ഇലകളായി നാമ്പിട്ട് കരിഞ്ഞ ചില്ലകളെ മരമായി മാറ്റുന്നു. ചില കവികള്‍ മരങ്ങളെപ്പോലെയാണ്. നിലം പൊത്തുന്നതുവരെയും അവര്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തുകൊണ്ടിരിക്കും. ചിലര്‍ നിലം പൊത്തിയാലും കിടന്നിടത്തുകിടന്ന് പിന്നെയും തളിര്‍ക്കും, പൂവിടും. അവരില്‍ ഒരാളായിരുന്നു ബിനു എം. പള്ളിപ്പാട്. ബിനുവിന്റെ ആകസ്മിക വേര്‍പാട് (2022) സൃഷ്ടിച്ച മുറിവില്‍ വീണ സുഹൃത്തുക്കള്‍ നിരവധിയായിരുന്നു. ചിലർ നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാന്‍ പാടുപെട്ടു. ചിലര്‍ ഏറെക്കാലം വിഷാദികളായി മാറി. ചിലര്‍ ബിനുവിന്റെ ഇഷ്ടരാഗങ്ങൾ വായിച്ചു. ചിലര്‍ ഓര്‍മ്മ നിലനിര്‍ത്താന്‍ ബിനുവിന്റെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തി. ചിലര്‍ ബിനുവിന്റെ മൂന്നാമത്തെ സമാഹാരം ‘കുയില്‍ക്കുടി’ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തു. ചിലര്‍ ബിനുവിന്റെ കവിതകള്‍ ചിത്രങ്ങളായി വരച്ചു പ്രദര്‍ശിപ്പിച്ചു. ചിലർ ബിനുവിന്റെ കവിതയില്‍ നിന്ന് സിനിമ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഓരോരുത്തരും അവരുടേതായ വഴിയിലൂടെ ബിനുവിനെയും കൊണ്ടുനടന്നു. കവിതയിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍ പൊടുന്നനെ വാരിപ്പിടിക്കാന്‍ പറ്റാത്ത നിഴലായി മാറിയാല്‍ എന്തുചെയ്യാനാവും. മറ്റെന്തിനെക്കാളും ഉപരി കവിതയാലും ചിത്രകലയാലും സംഗീതത്താലും ചേര്‍ക്കപ്പെട്ടവയായിരുന്നു ബിനുവിന്റെ സൗഹൃദങ്ങള്‍. സൗഹൃദത്തോളില്‍ ചവിട്ടിയായിരുന്നു അവരില്‍ പലരും വല്ലപ്പോഴുമെങ്കിലും ജീവിതനിരാശയുടെ കിടങ്ങുകളില്‍ നിന്ന് തലനീട്ടിയിരുന്നത്. ഞാന്‍ ഏറെ പണിപ്പെട്ടും സമയമെടുത്തുമാണ് ബിനുവിന്റെ വേര്‍പാടിനെ മറികടന്നത്. ബിനുവിന്റെ കവിതകളെ കുറിച്ച് പലയിടത്ത് സംസാരിച്ചും, കുറിപ്പുകള്‍ എഴുതിയും ഞാന്‍ ഉള്ളിലെ കനം കുറയ്‌ക്കാന്‍ ശ്രമിച്ചു. ‘എല്ലാ ഋതുക്കളുടെയും കവി’ എന്ന പേരില്‍ ബിനുവിന്റെ കവിതകളെ കുറിച്ചുള്ള ഒരു പഠനസമാഹാരം എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു. ഒടുക്കം ഓര്‍മ്മകളുടെ ആകാശത്ത് നക്ഷത്രമായ് ബിനുവിനെ പതിച്ചുവെക്കാന്‍ ഒരു കവിതയെഴുതി, ‘പാലറ്റിനെ തൊടുമ്പോള്‍’ ബിനുവിന്റെ ആദ്യസമാഹാരത്തിന്റെ പേര് ‘പാലറ്റ്’ എന്നായിരുന്നു. രണ്ടാമത്തേതിന്റെ പേര് ‘അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍’ എന്നും. ഈ രണ്ട് സമാഹാരങ്ങളുടെ/കവിതകളുടെ പേരുകളെ ചേര്‍ത്തുവെച്ചാണ് ബിനുവിനെക്കുറിച്ചുള്ള എന്റെ കവിതയ്ക്ക് ‘പാലറ്റിനെ തൊടുമ്പോള്‍’ എന്ന് പേരിട്ടിട്ടുള്ളത്. ഈ സമാഹാരത്തിന്റെ പേരും, സമാഹാരത്തിലെ ആദ്യകവിതയും മറ്റൊന്നല്ല. കണ്ണുകെട്ടിവിട്ടാലും ബിനുവിന്റെ കവിതകള്‍ വായിച്ചവര്‍ എവിടെയും തട്ടാതെമുട്ടാതെ ബിനുവിന്റെ വീട്ടിലെത്തുമായിരുന്നു. ആദ്യമായി ബിനുവിന്റെ വീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലെത്തിയതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അത്രമേല്‍ ചേര്‍ച്ചയുണ്ടായിരുന്നു ഞങ്ങളുടെ വീടുകളും പരിസരങ്ങളും ഭൂപ്രദേശങ്ങളും തമ്മില്‍. ബിനുവിന്റെ കവിതകളില്‍ കാണുന്ന മനുഷ്യരും മരങ്ങളും, ആകാശവും ആറ്റുമാലിയും, പാടങ്ങളും തോടുകളും, നിറങ്ങളും നിഴലുകളും അവിടവിടെ കാണാനുണ്ടായിരുന്നു. ബിനുവിലേക്കും ബിനുവിന്റെ കാവ്യദേശത്തേക്കുമുള്ള ഒരു സഞ്ചാര കവിതയായി ‘പാലറ്റിനെ തൊടുമ്പോള്‍’ എന്ന കവിതയെ കാണാവുന്നതാണ്. ബിനുവിനുള്ള ആദരാഞ്ജലിയായി കരുതാമെങ്കിലും, ബിനുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി കൂടിയാണ് ഈ കവിത ഞാനെഴുതിയത്. ഈ കവിത ഉള്‍പ്പെടെ 2022-25 വര്‍ഷങ്ങളില്‍ ഞാനെഴുതിയ നാല്‍പ്പത് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. നേരില്‍ കാണുന്നതിനു മുമ്പേ കവിതയിലൂടെ കണ്ടുമുട്ടിയവരായിരുന്നു ഞാനും ബിനുവും. കവിതയാലും ജീവിതത്താലും ‘മുറിവേറ്റ’വരായിരുന്നു ഞങ്ങള്‍. ഈ സമാഹാരം ബിനുവിനുള്ളതാണ്. ഇതിലെ കവിതകള്‍ ബിനുവിനെ തൊടാനായുന്നു. ഈണവും താളവുമുള്ള ഒരു വിളിയില്‍, വിയര്‍പ്പുപൊടിഞ്ഞ മുഖത്ത് പൊടിച്ചുവരുന്ന ഒരു ചിരിയില്‍, ഹൃദയത്തിലേക്ക് നീളുന്നൊരു മൃദുസ്പര്‍ശത്തില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഴങ്ങളെ ബിനു പതിച്ചു വെച്ചിരുന്നു. ഒരിഞ്ചുപോലും ബാക്കിവെക്കാതെ ഉടലും ഉയിരും ഉന്മാദവും കവിതയിലേക്കും കലയിലേക്കും പകര്‍ന്ന ബിനു, നിറഞ്ഞ കണ്ണുകളുള്ള നക്ഷത്രത്തിളക്കമായി എക്കാലവും കൂടെയുണ്ടാവും.